ചന്ദ്രനിലെ ആ സ്ഥലം കാണാന്‍ അവന്‍ 55 ലക്ഷം മുടക്കി ടെലസ്കോപ്പ് വാങ്ങി: അച്ഛന്‍

നടൻസുശാന്ത് സിങ്ങിന്റെ മരണത്തോട് വീട്ടുകാരും ആരാധകരും പൊരുത്തപ്പെട്ടുവരുന്നതേ ഉള്ളൂ. ഇപ്പോഴിതാ സുശാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ പിതാവ് ഒരു ഒാൺമാധ്യമത്തിൽ സുശാന്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച് മനസുതുറന്നു. 

‘അതെ അവൻ ചന്ദ്രനില്‍ സ്ഥലം വാങ്ങിച്ചു. ചെറുപ്പംമുതലേ ആകാശങ്ങളോടും നക്ഷത്രങ്ങളോടും ഒരുപാട് കൗതുകം അവനില്‍ കണ്ടിരുന്നു. ചന്ദ്രനിലെ സ്ഥലം കാണുവാൻ 55 ലക്ഷം രൂപ മുടക്കിയാണ് അവനൊരു ടെലെസ്കോപ്പ് മേടിച്ചത്.’–കൃഷ്ണ സിങ് പറഞ്ഞു. നടന്റെ മരണ ശേഷം ഒരു ഓൺൈലൻമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

‘ഒരുപാട് പ്രാർഥനകൾക്കും വഴിപാടുകൾക്കും ശേഷം ഉണ്ടായ മകനാണ് സുശാന്ത്. ആ വിനയവും സ്നേഹവും അവന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. പ്രളയം വന്നപ്പോൾ കോടിക്കണക്കിനു രൂപയാണ് ആസാം, കേരള ഗവൺമെന്റിന് അവൻ നൽകിയത്.’

‘പണമില്ലാത്ത കുട്ടികളെ നാസയിൽ വിട്ടു പഠിപ്പിക്കണമെന്നത് അവന്റെ സ്വപ്നമായിരുന്നു. ബുദ്ധിമുട്ടുള്ള ആരാണെങ്കിലും അവരെ തന്നാലാവുന്ന വിധം സഹായിക്കാൻ എന്തും അവന്‍ ചെയ്യുമായിരുന്നു.’–കൃഷ്ണ സിങ് പറയുന്നു.

വിവാഹത്തെക്കുറിച്ച് സുശാന്ത് സൂചന നൽകിയിരുന്നുവെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം കഴിക്കുന്നതിനെക്കുറിച്ചു സംസാരിച്ചുവെന്നും പിതാവ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘വിവാഹത്തെക്കുറിച്ച് സുശാന്ത് പറഞ്ഞു. എന്നാൽ കോവിഡ് ഭീതി വിട്ടൊഴിയാതെ വിവാഹം നടത്താൻ താൽപര്യമില്ലെന്നും പറഞ്ഞു. ഫെബ്രുവരിയിൽ നടത്താമെന്നാണ് പറഞ്ഞത്. എന്നാൽ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പറഞ്ഞില്ല. ആ പെൺകുട്ടായാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.’

റിയ ചക്രബർത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും നടി അങ്കിത ലൊഖാൻഡെയുമായുള്ള പ്രണയത്തെക്കുറിച്ച് മാത്രമാണ് സുശാന്ത് പറഞ്ഞിട്ടുള്ളൂവെന്നും കൃഷ്ണ സിംങ് പറയുന്നു. 

ജൂൺ 14–നാണ് ബാന്ദ്രയിലുള്ള വസതിയിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷാദരോ​ഗത്തെ തുടർന്നുള്ള മാനസിക പ്രശ്നങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതാണെന്നാണ് പൊലീസ് നി​ഗമനം.