ജയൻ മരിച്ച ദിവസം ആ വാച്ചും ഷർട്ടും കാണാതായി; വിജയശ്രീയുടെ മരണശേഷവും അങ്ങനെ: വിഡിയോ

‘മരണപ്പെട്ടുപോയവരെ സ്വപ്നം കാണുക, അവർക്ക് നമ്മളോട് എന്തോ പറയാനുണ്ടെന്ന് തോന്നുക. ഇതെല്ലാം പലർക്കും അനുഭവപ്പെട്ടിട്ടുണ്ട്. ഇക്കാലത്തും ഇത്തരം അന്ധവിശ്വാസങ്ങളോ എന്ന് പരിഹസിക്കുന്നവരും ഏറെയാണ്..’ കൃത്യമായ ഒരു ഉത്തരം ഇല്ലെങ്കിലും ജീവിതത്തിൽ തനിക്ക് അനുഭവപ്പെട്ട അത്തരം കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീകുമാരൻ തമ്പി. മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് അദ്ദേഹത്തിന്റെ അതീന്ദ്രിയ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

‘ഞാൻ ജ്യോതിഷം പഠിച്ചയാളാണ്. ആ പഠിച്ചതൊക്കെ സത്യമാണെങ്കിൽ പുനർജൻമം എന്നൊന്ന് ഉണ്ട്. എല്ലാം യുക്തി കൊണ്ട് അളക്കാൻ പറ്റില്ലെന്നാണ് എന്റെ വിശ്വാസം. ഞാൻ അങ്ങേയറ്റത്തെ വിശ്വാസിയുമല്ല, അവിശ്വാസിയുമല്ല. ജീവിതത്തിൽ എനിക്ക് നേരിട്ട ചില അനുഭവങ്ങൾ പറയാം. ഞാൻ ചന്ദ്രകാന്തം എന്ന സിനിമ ചെയ്യുന്ന സമയം. വിജയശ്രീ ആയിരുന്നു ആദ്യം നായികയായി കണ്ടത്. അവരോട് കഥ പറയുകയും ചെയ്തിരുന്നു. പിന്നീട് അവർ പ്രേംനസീറുമായി അകലുകയും ആ സിനിമ നടക്കാതെ വരികയും ചെയ്തു. അവരെ ഒഴിവാക്കിയാണ് പിന്നീട് ഞാൻ ആ സിനിമ ചെയ്തത്.

അതുകഴിഞ്ഞ് അവരെ കണ്ടപ്പോൾ എന്റെ മുന്നിൽ വിജയശ്രീ പൊട്ടിക്കരഞ്ഞു. തമ്പി സാറെ, ഞാൻ ഒരുപാട് മോഹിച്ച കഥപാത്രമായിരുന്നു. എന്നാലും ആ വേഷം എനിക്ക് തന്നില്ലല്ലോ എന്ന് അവർ കരഞ്ഞോണ്ട് പറഞ്ഞു. എനിക്കും ആകെ വിഷമമായി. ഞാൻ ചെയ്യുന്ന അടുത്ത സിനിമയിലെ നായിക നിങ്ങളായിരിക്കും എന്ന് അവർക്ക് ഞാൻ വാക്കുകൊടുത്തു. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവർ മരിച്ചു.

അതു കഴിഞ്ഞ സമയത്താണ് സുബ്രഹമണ്യൻ മുതലാളി എന്നെ വിളിക്കുന്നത്. അദ്ദേഹത്ത് അന്ന് സുഖമില്ലാതിരിക്കുകയാണ്. കൂടെ ഒരാഴ്ചയെങ്കിലും താമസിക്കണം എന്ന് അദ്ദേഹം നിർബന്ധിച്ചു. അങ്ങനെ ഞാൻ അവിടെയത്തി. കാര്യങ്ങളൊക്കെ സംസാരിച്ചിരുന്ന ശേഷം അദ്ദേഹം എനിക്കായി തയാറാക്കിയത് വിജയശ്രീ ഉപയോഗിച്ചിരുന്ന മുറിയായിരുന്നു. ഒരു രാത്രി ഞാൻ നോക്കുമ്പോൾ വിജയശ്രീ എന്റെ കട്ടിലിൽ ഇരിക്കുകയാണ്. എന്നെ അഭിനയിപ്പിച്ചില്ലെങ്കിലും സിനിമ നന്നായിരുന്നു എന്ന് അവർ പറഞ്ഞു. ഞാൻ ലൈറ്റിട്ടപ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.’ അദ്ദേഹം പറയുന്നു.

ഇതുപോലെ ഒരു അനുഭവമാണ് ജയന്റെ മരണശേഷം ഉണ്ടായത്. എന്റെ കയ്യിൽ അക്കാലത്ത് വടക്കുനോക്കിയന്ത്രം അടക്കമുള്ള ഒരു മനോഹരമായ വാച്ചുണ്ടായിരുന്നു. ജയന് ഇൗ വാച്ച് വലിയ ഇഷ്ടമാണ്. അതുപോലെ എനിക്ക് ഒരു ചെക്ക് ഷർട്ടുമുണ്ടായിരുന്നു. കാണുമ്പോഴെല്ലാം ഇത് ജയൻ ചോദിക്കും. ഒരിക്കൾ ഇതു മോഷ്ടിക്കുമെന്ന് ജയൻ പലതവണ പറഞ്ഞിട്ടുണ്ട്. ജയൻ‌ മരിച്ച ദിവസം ഇതുരണ്ടും കാണാതായി. പലയിടത്ത് തിരഞ്ഞിട്ടും ആ ഷർട്ടും വാച്ചും കണ്ടെത്താൻ കഴിഞ്ഞില്ല.’ ശ്രീകുമാരൻ തമ്പി പറയുന്നു. വിഡിയോ കാണാം.