തലച്ചോറില്ലാത്ത, കണ്ണുകളില്ലാത്ത, കൈകാലുകളോ ഉദരമോ ഇല്ലാത്ത എന്നാല്‍ 700 ലേറെ ലിംഗഭേദങ്ങളുള്ള ഒരു അജ്ഞാത ജീവിയാണ് ഇപ്പോൾ പാരീസ് മൃഗശാലയിലെ ശ്രദ്ധാകേന്ദ്രം. ബ്ലോബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഫിസാറം പോളിസിഫാലം ( Physarum polycephalum) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
മനുഷ്യനേക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ജന്മമെടുത്ത ഈ ജീവിയുടെ രൂപം വഴുവഴുപ്പുള്ള സ്‌പോഞ്ച് പോലെയാണ്. നിശ്ചലാവസ്ഥയിലാണെങ്കിലും ഇതിന് നില്‍ക്കുന്ന പരിസരത്ത് മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിലയില്‍ പായല്‍പോലെ പടരുന്നുണ്ട്. ഇതുവഴി കൂണ്‍ ബീജങ്ങള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ പോലെയുള്ള ഇരകളെ തേടുകയാണ് ഇത്.
പാരീസിലെ ബോയിസ് ഡി വിന്‍സെന്‍സ് പാര്‍ക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കില്‍ താമസിക്കുന്ന ' ബ്ലോബിനെ? ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനാവും.
ഭൂമിയിലെത്തി പെന്‍സില്‍വാനിയ നിവാസികളെ വിഴുങ്ങുകയും ചെയ്യുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ ' ദി ബ്ലോബ്' എന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയുടെ പേരാണ് ഈ ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്. ഏകകോശ ജീവിയാണ് ബ്ലോബ്.
ബ്ലോബിന് ഒരൊറ്റ സെല്‍ മാത്രമാണുള്ളത്. കൂടുതല് ഡിഎൻഎകളെ ഉൽപാദിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്. സാധാരണയായി ഇതിന് മഞ്ഞനിറമാണ്. എന്നാല്‍ ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞളിഞ്ഞ ഇലകളിലും നനഞ്ഞ് ഈര്‍പ്പവും തണുപ്പുമുള്ള മരങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്.
ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അസാധാരണ വസ്തുക്കളില്‍ ഒന്നാണ് ബ്ലോബ് എന്ന് പാരീസ് മൃഗശാല പ്രസിഡന്റ് ബ്രൂണോ ഡേവിഡ് പറഞ്ഞു. കോടിക്കണക്കിന് വര്‍ഷങ്ങളായി അത് ഇവിടെയുണ്ട്. ഇത് എന്താണ് എന്ന് നമ്മള്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടില്ല. ഇതൊരു മൃഗമാണോ, ഒരു ഫംഗസ് ആണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും ആണോ എന്ന് നമുക്കറിയില്ല. അദ്ദേഹം പറഞ്ഞു.