വീണ്ടും അനക്കോണ്ട ചത്തു; ഇനി അഞ്ചെണ്ണം മാത്രം

മൃഗശാലയിലെ ഏറ്റവും വലിപ്പമുള്ള അനക്കോണ്ട ഏയ്ഞ്ചല ചത്തു. ഇതോടെ ഇവിടെ മരിച്ച അനക്കോണ്ടകളുടെ എണ്ണം രണ്ടായി. കഴിഞ്ഞ ആറിന്  ഒരെണ്ണം ചത്തിരുന്നു. 2014 ൽ ശ്രീലങ്കയിലെ ദേഹിവാല മൃഗശാലയിൽ  നിന്നു കൊണ്ടു വന്ന ഏഴു അനക്കോണ്ടകളിൽ ഇനി അഞ്ചെണ്ണം മാത്രമാണു ശേഷിക്കുന്നത്. നേരത്തെ ചത്ത അനക്കോണ്ടയെ പോലെ തന്നെ ഇതിനെയും സ്റ്റഫ് ചെയ്തു നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

ഒൻപത് വയസ്സുള്ള എയ്ഞ്ചല ഇവിടെ എത്തിയതിനു പിന്നാലെ വലിപ്പം വർധിച്ചതോടെ ഗർഭിണിയാണെന്ന അഭ്യൂഹം പടർന്നിരുന്നു.പിന്നീടാണ്  ഗർഭിണിയല്ലെന്നു വ്യക്തമായത്. വൻകുടലിൽ ഉണ്ടായ ട്യൂമറാണ് മരണകാരണമെന്നു മ്യൂസിയം അധികൃതർ അറിയിച്ചു. പാലോട് നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മാർട്ടം നടത്തിയത്.3.6 മീറ്ററായിരുന്നു എയ്ഞ്ചലയുടെ നീളം.