ഒരുമിച്ച് അപകടത്തിൽ; ഭാര്യ മരിച്ചു; അറിഞ്ഞപ്പോൾ അലഞ്ഞ് ഭർത്താവ്; കണ്ണീർ യാത്ര

അപകടത്തിൽ മരിച്ച ഭാര്യയെ കണ്ടെത്താൻ 55 വയസ്സുകാരനായ ഭർത്താവ് 300 കിലോമീറ്ററുകളോളം സഞ്ചരിച്ചു. ന്യൂമാഹി പെരിങ്ങാടി സ്വദേശിയായ വിനയരാജാണ് ഭാര്യക്കായി കിലോമീറ്ററുകൾ സഞ്ചരിച്ചത്. ഒടുവിൽ തമിഴ്നാട്ടിലെ കുംഭകോണത്ത് വെച്ചാണ് ഇയാളെ കണ്ടെത്തിയത്. മാർച്ച് 3ന് കോയമ്പത്തൂരിൽ വെച്ച് നടന്ന വാഹനാപകടത്തിലാണ് വിനയരാജിന്റെ ഭാര്യ ശാന്തി മരിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ വിനയരാജ് രണ്ട് മാസമായി ചികിത്സയിലായിരുന്നു. അപകടത്തിൽ ഓർമക്കുറവ് സംഭവിച്ച വിനയരാജിനെ ഭാര്യ മരിച്ച വിവരം അറിയിച്ചതോടെ തീർത്തും മനോനില തെറ്റിയ അവസ്ഥയിലുമായി. ഈ മാസം ഏഴിനാണ് വിനയരാജ് ഭാര്യയെ കണ്ടുപിടിക്കാനായി വീട് വിട്ടിറങ്ങിയത്.

ഇപ്പോൾ താമസിക്കുന്ന കോവൈപുത്തൂര് നിന്നും 300 ലേറെ കിലോമീറ്ററുകൾക്കപ്പുറമാണ് കുംഭകോണം. വീട് വിട്ടിറങ്ങുമ്പോൾ കയ്യിൽ മൊബൈൽ ഫോണോ പണമോ മറ്റ് സാധനനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഓർമയ്ക്ക് തകരാർ സംഭവിച്ചപ്പോഴും ഭാര്യയുടെ ഫോൺ നമ്പർ വിനയരാജ് മറന്നിരുന്നില്ല. അങ്ങനെ യാത്രക്കിടെ ഒരു ആംബുലൻസ് ഡ്രൈവറെ പരിചയപ്പെടുകയും ഭാര്യയെ തേടി ഇറങ്ങിയതായി അറിയിക്കുകയും ചെയ്തു. തുടർന്ന് നമ്പറും കൊടുത്തു. ഡ്രൈവർ ആ നമ്പറിൽ വിളിച്ചതോടെയാണ് സംഭവങ്ങൾ അറിയുന്നതും വിനയരാജിനെ ബന്ധുക്കൾ കണ്ടെത്തിയതും.