അച്ഛനെ തിരിച്ചെടുക്കണം, കുടുംബം പട്ടിണിയിൽ; വിദ്യാർഥി മോദിക്ക് അയച്ചത് 37 കത്തുകൾ

അച്ഛനെ ജോലിയിൽ തിരിച്ചെടുക്കണം. ഈ അപേക്ഷയുമായി എട്ടാം ക്ലാസ് വിദ്യാർഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയത് 37 കത്തുകൾ.  ഉത്തർപ്രദേശ് സ്റ്റോക്ക് എക്സ്ചേഞ്ചിലായിരുന്നു കുട്ടിയുടെ പിതാവിന് ജോലി.

സ്ഥാപനത്തിൽ നിന്നും നിർബന്ധിതമായി പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ ദയനീയ അവസ്ഥ വിവരിച്ചുകൊണ്ടാണ് കാൺപൂർ സ്വദേശിയായ വിദ്യാർഥി കത്തെഴുതിയത്.

മോദിയുണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന മുദ്രവാക്യം താൻ കേട്ടിട്ടുണ്ടെന്നും, അതുകൊണ്ട് ഇത്തരമൊരു അപേക്ഷയുമായി എത്തിയിരിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞു. ഇതിന് മുൻപ് അയച്ച 36 കത്തുകൾക്കും മറുപടി ലഭിച്ചില്ല. എന്നാൽ തോറ്റുപിൻമാറാൻ തയാറല്ലാത്തതുകൊണ്ട് വീണ്ടുമൊരു കത്തുമായി എത്തിയിരിക്കുന്നതെന്ന് വിദ്യാർഥി പറഞ്ഞു.