പെണ്ണുങ്ങളേ സ്വപ്നം കാണൂ; തമോഗര്‍ത്തം കാമറയില്‍ പതിഞ്ഞതിന് പിന്നില്‍: കുറിപ്പ്

പ്രപഞ്ച രഹസ്യങ്ങളിലൊന്നായ തമോർഗത്തം (Black Hole) ചരിത്രത്തിലാദ്യമായിട്ടാണ് ക്യാമറയിൽ പതിഞ്ഞത്. ഇതുവരെ ഭാവനയിൽ മാത്രം ചിത്രീകരിച്ചിരുന്ന തമോഗർത്ത പ്രതിഭാസത്തിന്റെ ചിത്രമാണ് ഇപ്പോൾ ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. 

രാജ്യാന്തര ജ്യോതിശാസ്ത്ര സമൂഹം 2012 ൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ ചരിത്രപരമായ കണ്ടെത്തലിൽ എത്തിനിൽക്കുന്നത്. ഭൂമിയിൽ നിന്നു 5 കോടി പ്രകാശവർഷം അകലെയുള്ള ‘മെസിയർ 87’ നക്ഷത്രസമൂഹത്തിലെ തമോഗർത്തത്തെയാണു ശാസ്ത്രജ്ഞർ കണ്ടെത്തിയത്. പ്രകാശം പോലും അകത്തേക്കു വലിച്ചെടുക്കുന്നതിനാൽ തമോഗർത്തത്തിന്റെ പടം ഇതുവരെ പകർത്താനായിരുന്നില്ല.

ഇത് സാധ്യമാക്കിയ അല്‍ഗോരിതത്തിന് പിറകിലുള്ളത് ഒരു വനിതാ സാന്നിധ്യമാണ്, കംപ്യൂട്ടര്‍ ശാസ്ത്രജ്ഞയായ കാറ്റീ ബോമാന്‍ എന്ന 29 കാരി.

അവർ വളർന്നു വന്ന സാഹചര്യവും ചുറ്റുപാടുകളുമാണ് അവരെ ചെറിയ പ്രായത്തിൽ ഇൗ നേട്ടത്തിലെത്തിച്ചതെന്നു പറയുകയാണ് ഡോ നെൽസൺ ജോസഫ്. നമ്മുടെ നാട്ടിൽ 20 വയസുകഴിഞ്ഞാൽ വിവാഹമൊന്നുമായില്ലേ എന്നും കല്ല്യാണം കഴിഞ്ഞാൽ വിശേഷമൊന്നുമായില്ലേ പെണ്ണേ എന്നും ചോദിക്കുകയാണ് പതിവ്. അവൾക്ക് നേരാംവണ്ണം വല്ലതും വച്ചുണ്ടാക്കാൻ അറിയാമോ എന്നും ബന്ധുക്കളും നാട്ടുകാരും ചോദിക്കും. അതിനപ്പുറം ജോലിയോ പഠനമോ ഒന്നും ആർക്കുമറിയണ്ട. ഇത്തരം ചോദ്യങ്ങളൊന്നുമില്ലാത്ത ലോകത്ത് ജനിച്ചതാണ് കാറ്റിയെ നേട്ടങ്ങളിലെത്തിച്ചതെന്ന് പറയുകയാണ് ഡോ. നെല്‍സണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ. 

കുറിപ്പ് വായിക്കാം:

വിശേഷം വല്ലതുമായോ പെണ്ണേ 

കാതറിൻ ലൂയി ബോമാൻ എന്നാണവരുടെ പേര്. ബ്ലാക് ഹോളിന്‍റെ ഫോട്ടോയെടുക്കാനുള്ള സൂത്രത്തിന്‍റെ അൽഗോരിതം എഴുതിയ ഇമേജിങ്ങ് സയൻ്റിസ്റ്റ്.

പറഞ്ഞുവരുമ്പൊ എന്നെക്കാൾ ഒരു വയസ് കുറവാണ്. വ്യത്യാസം നമ്മളിവിടെ പ്രൊഫൈൽ പിക്ചറിടാൻ പടമെടുക്കുമ്പൊ അവര് ലക്ഷക്കണക്കിനു പ്രകാശവർഷമപ്പുറത്തെ ഫോട്ടോയെടുക്കാൻ കഴിയാത്ത തമോഗർത്തെത്തെ എങ്ങനെ കുരുക്കാമെന്ന് കണ്ടുപിടിക്കുന്നു.

അവർക്ക് നോബേൽ പ്രൈസ് പോലെ എന്തെങ്കിലും ഡ്യൂക്കിലി സമ്മാനങ്ങൾ കിട്ടുമായിരിക്കും ദാറ്റ്സ് ഓൾ..

എന്നാൽ.......

1989ൽ അവര് ജനിച്ചുവീണപ്പൊ പെൺകുഞ്ഞാണല്ലോ, കഷ്ടമെന്ന് ആ മാതാപിതാക്കൾ ആലോചിച്ചിരിക്കില്ല. പ്രസവവിവരമറിഞ്ഞപ്പൊ പെണ്ണാണല്ലേ എന്ന് ബന്ധുക്കൾ സഹതപിച്ചുകാണില്ല. വളർന്നു വരുന്ന കുഞ്ഞു കാറ്റിയോട് മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടതാണെന്ന് കൂടെക്കൂടെ ഓർമിപ്പിച്ചുകാണില്ല.

വിരുന്നിനു വരുന്ന അമ്മായി അടുക്കളയിൽ വച്ച് " അവക്ക് വെപ്പൊക്കെ അറിയാമോടിയേ " എന്ന് കുശുകുശുത്തുകാണില്ല. അവൾ കോളജിൽ ചെന്നപ്പൊ പെൺകൊച്ചിനെ അധികം പഠിപ്പിക്കണ്ട, വല്ലവൻ്റെയും കൂടെ ഇറക്കിവിടേണ്ടതല്ലേയെന്ന് വല്യപ്പനും വല്യമ്മയും ഉപദേശിച്ചുകാണില്ല.

ഇരുപതു തികഞ്ഞപ്പൊ കല്യാണാലോചന തുടങ്ങിക്കാണില്ല. പ്രായം കൂടിയാൽ ചെക്കനെ കിട്ടില്ലെന്ന് പേടിച്ചുകാണില്ല. ഒന്നും ശരിയായില്ലേയെന്ന് ആശ്ചര്യപ്പെട്ടുകാണില്ല. അവളുടെ മനസിൽ വല്ലവരുമുണ്ടോയെന്ന് ചോദിക്കാൻ ശട്ടം കെട്ടിക്കാണില്ല.

എൻ്റെ കണ്ണടയുന്നതിനു മുൻപ് നിന്നെയൊരുത്തനെയേല്പിക്കണമെന്ന് ബ്ലാക് മെയിൽ ചെയ്തുകാണില്ല. നിൻ്റെ പ്രായത്തിലുണ്ടായ കുട്ടികളെക്കുറിച്ച് പഴമ്പുരാണം പറഞ്ഞുകാണില്ല. കൂടെ പഠിച്ചവർക്ക് കുട്ടിയായെന്ന് കുറ്റം പറഞ്ഞുകാണില്ല. പെണ്ണിനെ കെട്ടിക്കാൻ കഴിയാതെ നെഞ്ചുരുക്കുന്ന നാട്ടുകാരും കാണില്ല.

കെട്ടിക്കഴിഞ്ഞു പഠിക്കാമെന്ന് വ്യാജവാഗ്ദാനം നൽകിക്കാണില്ല. പിള്ളേരുണ്ടായിട്ടും പഠിക്കുന്നോരെക്കുറിച്ച് സൂചിപ്പിച്ചുകാണില്ല. പെണ്ണ് ജോലി ചെയ്തിട്ട് എന്തുണ്ടാക്കാനാണെന്ന് അടക്കം പറഞ്ഞുകാണില്ല.പെണ്ണുങ്ങടെ കാര്യം ഇങ്ങനൊക്കെയാണെന്ന് സഹതപിച്ചുകാണില്ല..

ലൈബ്രറിയിൽ വൈകുമ്പൊ പടിയടച്ച് പുറത്തുകിടത്തുന്ന വാർഡനും വീട്ടുകാരുമുണ്ടായിരിക്കില്ല. ജോലിത്തിരക്കിൽ സമയം പോയതറിയാതെ ഈ ഭൂമിയും ഗാലക്സിയും കടന്ന് നീളുന്ന ചിന്തകളിൽ പിന്നോട്ട് വലിക്കുന്ന ഫോൺ കോളുകളുണ്ടാവില്ല. ഒറ്റയ്ക്ക് തിരിച്ചുനടക്കുമ്പൊ നീളുന്ന നോട്ടങ്ങളും ചോദ്യങ്ങളുമുണ്ടാവില്ല..

ഒടുവിൽ വിവാഹം കഴിഞ്ഞപ്പോൾ വിശേഷമായില്ലേ പെണ്ണേയെന്ന ചോദ്യവുമായി ആ വീടിന്‍റെ പടികയറിക്കാണില്ല. ഇനി അഥവാ ഇതൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ അവൾ അതിജീവിച്ചിരിക്കുന്നു.

അതുകൊണ്ട്...

അവർ 1000 ജി.ബി കൊള്ളുന്ന അയ്യായിരം ഹാർഡ് ഡിസ്കുകളിലെ ഡാറ്റ വച്ച് ബ്ലാക് ഹോളിൻ്റെ ചിത്രം നിർമിക്കുന്നു. നമ്മളിവിടെ അഞ്ഞൂറ് എം.ബി സിനിമയുടെ സ്ക്രീൻഷോട്ട് വച്ച് ട്രോൾ നിർമിക്കുന്നു

അവർക്ക് ലോകത്തോട് മുഴുവൻ പറയാനുള്ള ഒരു വിശേഷം മുപ്പത് വയസ് തികയുന്നതിനു മുൻപ് അവർക്ക് സ്വന്തമായി...നമുക്കിവിടെ ഫീലിങ്ങ് ഹാപ്പി വിത്ത് ഫ്രണ്ട്സ് ആൻഡ് ഫാമിലി

ഒരുപക്ഷേ നൊബേൽ പോലെയുള്ള വലിയ വലിയ ബഹുമതിയിലേക്കുള്ള യാത്രയിലെ ഒരു കാൽ വയ്പുമായി കാറ്റി യാത്ര തുടരുന്നു. ഇനിയും ഒരുപാട് പെൺകുട്ടികൾക്ക് സ്വപ്നം കാണാനുള്ള വകയുമായി..

Proud of you