പ്രണയ നൈരാശ്യത്തിൽ എലി വിഷം കഴിച്ച് മരത്തിൽ കയറി ആത്മഹത്യക്കു ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരക്കൊമ്പൊടിഞ്ഞു താഴെ വീണു. സാരമായി പരുക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശി സോളമ(22)നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് പ്രദേശവാസികളെ അങ്കലാപ്പിലാക്കി യുവാവ് കോവളം തൊഴിച്ചൽ ഭാഗത്തെ പറമ്പിലെ വലിയ മാവിൽ കയറിയത്. ദൂരെയുള്ള വീടു ചൂണ്ടിക്കാട്ടി തന്റെ പ്രണയ നൈരാശ്യം വെളിപ്പെടുത്തിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവമറിഞ്ഞു വിഴിഞ്ഞത്തു നിന്നു എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരത്തിൽ കയറി രക്ഷാപ്രവർത്തനത്തിനു ശ്രമിക്കുമ്പോഴെല്ലാം യുവാവ് കൂടുതൽ ഉയരത്തിലേക്ക് മാറി ചാടാനാഞ്ഞത് ആശങ്ക പരത്തി. പ്രദേശവാസികൾ എത്തിച്ച മെത്തകൾ നിവർത്തി വച്ചു. എങ്കിലും ആശങ്ക വർധിച്ചു.ചെങ്കൽചൂള സ്റ്റേഷനിൽ നിന്നു വല എത്തിച്ചതിനു പിന്നാലെ കൊമ്പൊടിഞ്ഞു യുവാവ് താഴേക്കു പതിച്ചതും ഒന്നിച്ചായിരുന്നുവെന്ന് സേനാധികൃതർ പറഞ്ഞു.
മെത്തയിൽ ഭാഗികമായി പതിച്ച യുവാവിന്റെ കൈകളിലൊന്നിനും പുറത്തിനും മതിലിലിൽ ഇടിച്ചാവാം പരുക്കുണ്ടായതെന്ന് സേനാധികൃതർ പറഞ്ഞു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ പോക്കറ്റിൽ നിന്നു എലി വിഷം കണ്ടെത്തിയതിനെത്തുടർന്നാണ് വിഷം കഴിച്ചുവെന്ന യുവാവിന്റെ വെളിപ്പെടുത്തലെന്ന് അധികൃതർ പറഞ്ഞു. പ്രാഥമിക ശുശ്രൂഷക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
വിഴിഞ്ഞം അഗ്നിശമനസേന സ്റ്റേഷൻ ഓഫിസർ രാമമൂർത്തി, അസി. സ്റ്റേഷൻ ഓഫിസർ ടി.കെ. രവീന്ദ്രൻ,എൽഎഫ്: ഹരീഷ് കുമാർ,ഡ്രൈവർ ബിജിൻ,അരുൺകുമാർ, ദീപു, സഞ്ചയ്,ടോണിബെർണാർഡ്, സുനിൽകുമാർ,സജികുമാർ ,സജിൻജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.