ആ കുഞ്ഞൻ‌കരടിയെ വീഴ്ത്തിയതാണ്; വൈറൽ വിഡിയോക്കു പിന്നിലെ ക്രൂരത

അമ്മക്കൊപ്പമെത്താൻ പാടു‌പെട്ട് മഞ്ഞുമല കയറുന്ന കരടിക്കുഞ്ഞിൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. മാനംമുട്ടെയുള്ള ലക്ഷത്തിലെത്താൻ കഠിനപ്രയത്നം ചെയ്യുന്ന കരടിക്കുട്ടൻറെ വാർത്തയും ആ ദൃശ്യങ്ങളും പലർക്കും ഊർജം നല്‍കി. കഷ്ടപ്പെട്ട് മുകളിലുള്ള അമ്മക്കരടിക്കൊപ്പമെത്താൻ പാടുപെടുന്ന കരടിക്കുഞ്ഞായിരുന്നു ദൃശ്യങ്ങളിൽ. ഇതിനിടെ പല തവണ താഴേക്കു വീഴുന്നതും ദൃ‍ശ്യങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ആ കഠിമനലകറ്റത്തിനു പിന്നിൽ ഒരു കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ. 

തങ്ങളെ ആക്രമിക്കാന്‍ പറന്നെത്തിയ ഒരു ജീവിയില്‍ നിന്ന് രക്ഷപെട്ട് സുരക്ഷിത കേന്ദ്രം തേടി ഓടുകയായിരുന്നു ആ അമ്മക്കരടിയും കുഞ്ഞുമെന്നാണ് പുതിയ വിവരം. ഇവരെ നിരീക്ഷിക്കാനെത്തിയ ‍‍‍‍ഡ്രോൺ ആയിരുന്നു ആ ജീവി. ഇതെന്താണെന്ന് അറിയാതെ പരക്കം പായുകയായിരുന്നു അമ്മയും കുഞ്ഞും. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂളി എത്തിയ ഡ്രോണിനെ കണ്ട് ഭയന്നാണ് ഇരുവരും അത്രയധികം ഉയരമില്ലാത്ത പര്‍വതത്തിന്റെ മുകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. വീഡിയോ ചിത്രീകരിച്ചതിനു പിന്നിലെ ക്രൂരത പുറത്തുവന്നതോടെ ഡ്രോണ്‍ കാമറകളുമായി കാട് കയറുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ വന്യമൃഗങ്ങളിൽ ഭയം ജനിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.