പ്രസവാനന്തര വിഭ്രാന്തി: ഒരു പെണ്‍ ഡോക്ടറുടെ അനുഭവക്കടല്‍; കുറിപ്പ് വൈറല്‍

പ്രസവം കഴിഞ്ഞ പെണ്ണിന്‍റെ മനസ്സും ശരീരവും ഏതുമട്ടിലാകും..? ഉത്കണ്ഠകള്‍ മുതല്‍ ആത്മഹത്യാപ്രവണത വരെ പല ലക്ഷണങ്ങള്‍ അവരില്‍ ആധുനിക ഡോക്ടര്‍മാര്‍ കണ്ടെത്തുന്നു. അനുഭവങ്ങളുടെയും പ്രയാസങ്ങളുടെയും ആ കടല്‍കാലം അതിജീവിച്ച ഒരു ഡോക്ടറുടെ അനുഭവചിത്രം ഇതാ. 

അമ്മയാകുകയെന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്. പ്രസവം കഴിഞ്ഞുളള ദിവസങ്ങളിൽ പല സ്ത്രീകൾക്കും മാനസിക സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില്‍ വരിക, അമിതദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രസവം കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടുതുടങ്ങുന്ന ലക്ഷണങ്ങള്‍ മിക്കവാറും രണ്ടാഴ്ചകൊണ്ട് മാറാറുണ്ട്. വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സ്‌നേഹപൂര്‍ണമായ സമീപനവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല്‍ ഈ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. 

എന്നാൽ ചിലസാഹചര്യങ്ങളിൽ ഒരു കാരണവുമില്ലാതെ ഉറക്കെ കരയുക, ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയും കണ്ടെന്നുവരാം. പ്രസവം കഴിഞ്ഞ് കടുത്ത മാനസിക വിഭ്രാന്തി പ്രകടപ്പിക്കുന്ന സ്ത്രീകളെയും കാണാം. 'പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്' അഥവാ 'പ്രസവാനന്തര വിഭ്രാന്തി' എന്നാണ് ഇതിന് പറയുന്നത്.  പ്രസവനാന്തം ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയിൽ നേരിടേണ്ടി വന്ന പ്രയാസങ്ങളും അനുഭവങ്ങളും പങ്കിട്ട് ഡോ. വീണ ജെ.എസ്. സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പ് ഈ സാഹചര്യത്തിലാണ് വായനക്കാരെ തേടുന്നത്. 

ഡോ. വീണ ജെ.എസിന്റെ കുറിപ്പിന്റെ പൂർണരൂപം

ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ വർഷങ്ങൾ ഏതെന്നു ചോദിച്ചാൽ രണ്ടുത്തരങ്ങൾ റെഡി ആണ്. 

ഒന്നാമത്തേത് പറയാൻ സമയം ആയിട്ടില്ല. രണ്ടാമത്തേത് ഗർഭദിനങ്ങൾ തൊട്ടു ഈവ ജനിച്ചു ആറേഴ് മാസങ്ങൾ ആവും വരെയുള്ള സമയം. കാരണം ഒന്നും കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിൽ സെബാനോട് വല്ലാത്ത ദേഷ്യം ആയിരുന്നു. ഞങ്ങൾ രണ്ടുപേരും മാത്രമുള്ള വീടായതുകൊണ്ട് മറ്റാരും അറിഞ്ഞില്ലെന്നു വേണം കരുതാൻ :( യാതൊരു പ്രകോപനവും കൂടാതെ കരച്ചിൽ വരും, സെബാനോട് കടുത്ത വെറുപ്പ്‌ തോന്നും അങ്ങനെയങ്ങനെ. സെബാൻ എല്ലാം സഹിച്ചു. "ജോലിക്കുപോകാതെ ഇരിക്കുന്നതിന്റെ depression ആകും വീണാ" എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും. "എന്നാപ്പിന്നെ ജോലിക്കുപോകാം, epidural അനസ്തേഷ്യ എടുക്കാനുള്ള കാശ് ഉണ്ടാക്കാല്ലോ എന്ന് കരുതി അടുത്തുള്ള ഒരു ആശുപത്രിയിൽ gynecൽ ജോലി ചെയ്തു. രോഗികളല്ലാത്ത സ്ത്രീകൾ ആണല്ലോ അവിടെ കൂടുതലും! എല്ലാവരോടും ഇടപഴകിയും, exercise നടത്തങ്ങളും ഓട്ടങ്ങളും ഒക്കെയായി ഗർഭകാലം കഴിഞ്ഞുപോയി. പ്രസവം കഴിഞ്ഞു. Epidural എടുത്തിരുന്നെങ്കിലും വേദന കുറച്ചൊക്കെ ഉണ്ടായിരുന്നു.

അതിലും വേദന കുഞ്ഞ് പാൽ കുടിക്കുന്ന സമയത്തായിരുന്നു. വളരെ ശക്തിയോടെയാണ് കുഞ്ഞുങ്ങൾ പാൽ കുടിക്കുക. ആദ്യത്തെ കുറച്ചുനാളുകൾ ചിലർക്ക് മുലഞ്ഞെട്ടിലെ സുഷിരങ്ങളൊക്കെ ഒന്ന് തുറക്കും വരെ വേദന ഉണ്ടാകാം. കുഞ്ഞ് കരയുന്നത് കാണുമ്പോൾതന്നെ പേടിയാവുമായിരുന്നു എനിക്ക്. "ഹോ, ഇങ്ങനെയുണ്ടാവുമോ അമ്മമാര് " എന്ന് എന്റെ അമ്മ ഇടക്കൊരൂസം പറഞ്ഞതിനുശേഷം അമ്മയോട് വെറുപ്പ്‌ തുടങ്ങി. തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം. അതിനിടയിൽ യോനിയിൽ പ്രസവസമയം ഇടുന്ന സ്റ്റിച്ചിന്റെ വേദന വേറെയും. രാത്രിയിലെ ഉറക്കക്കുറവ്, രാവിലത്തെ വേദനകൾ, ആശുപത്രിവാസം(ഈവയ്ക്കു പനിയുണ്ടായിരുന്നു ജനിച്ചപ്പോൾ. അവളെ അഡ്മിറ്റ്‌ ആക്കിയിരിക്കുമ്പോ എനിക്കും നിന്നല്ലേ പറ്റൂ. പാൽ കൊടുക്കണ്ടേ, അമ്മക്കല്ലേ പാലുള്ളൂ?) അങ്ങനെ സ്ട്രെസ് ഓരോ വിധം. കുറേ നേരം മുറിയിൽ ഇരുന്നു മുഷിയുമ്പോൾ സെബാൻ പുറത്തുപോകും. അതുകാണുമ്പൊ വരെ എനിക്ക് ദേഷ്യമായിരുന്നു . എല്ലാം കഴിഞ്ഞു പത്താംനാൾ സെബാന്റെ വീട്ടിലെത്തി. കുറച്ച് ദിവസം അവിടെ താമസിച്ചു. ദേഷ്യത്തിനു ഒരു കുറവും ഇല്ലാ. സെബാന്റെ അമ്മയെ കാണുന്നത് പോലും ദേഷ്യമുണ്ടാക്കി. 

കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആന്റി തന്നെ സെബാനോട് ചോദിച്ചു "വീണക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ എന്നോട്" എന്ന്. ആന്റി ഒരുപാട് വർഷം nurse ആയിരുന്നു . പ്രസവശേഷം എന്റെ അമ്മയെപ്പോലെ എന്നെ ആന്റിയും ശുശ്രൂഷിച്ചിരുന്നു. എന്നിട്ടും അകാരണദേഷ്യം. ഒടുവിൽ ഞാൻ ആന്റിയോട് സംസാരിച്ചു. "എന്താണെന്നൊന്നും അറിയില്ല, എനിക്ക് വെറുപ്പാണെ"ന്നു തുറന്നു പറഞ്ഞ്. ആന്റിയുടെ മറുപടി ഇതായിരുന്നു. "സാരമില്ല, കുറച്ചുദിവസം കൂടെ നോക്കാം, കൂടുതൽ വെറുപ്പിലോട്ടു പോകുന്നെങ്കി ഒരു കൗൺസിലിങ് ചെയ്യാം. മിക്ക സ്ത്രീകൾക്കും ഇത് കണ്ടുവരാറുണ്ട്". ആകെ ഞെട്ടലായിരുന്നു. Postpartum baby blues ആയിരുന്നു എന്റെ പ്രശ്നമെന്ന് ഒരു ഡോക്ടറായിരുന്നിട്ടുകൂടെ എനിക്ക് മനസിലാക്കാൻ പറ്റിയില്ല. പിന്നീടുള്ള ദിവസങ്ങൾ ഒരുപാടു പണിപ്പെട്ട് ഇതിനെ തരണം ചെയ്യാൻ ശ്രമിച്ചു. ആൾക്കാരോട് കൂടുതൽ സമയം പങ്കിടാൻ ശ്രമിച്ചു. കുഞ്ഞിന്റെ അടുത്തുനിന്നു മാറി കുറച്ചുനേരമെങ്കിലും ഇരിക്കാൻ ശ്രദ്ധിച്ചു. ഇടയ്ക്കു നടക്കാൻ ഇറങ്ങി. ചെറിയ ജോലികളിൽ മുഴുകി. കൂടുതൽ ബുദ്ധിമുട്ടിലോട്ടു നീങ്ങിയാൽ ഡോക്ടറെ സമീപിക്കുമെന്നുറപ്പിച്ചു. എന്തായാലും, പതുക്കെ പ്രശ്നങ്ങൾ മാറിക്കിട്ടി. 

വീണ്ടും ഇതോർക്കാൻ കാരണം ഈ അടുത്ത് പഴയ ഒരു പേപ്പർ കഷണത്തിൽ കണ്ട വാർത്തയാണ്. നാട്ടിൽ ഒരമ്മ മൂന്നുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മുഖത്തു തുണിയിട്ടമർത്തി കൊന്നു. അടുത്തൊരു കൂട്ടുകാരിയെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇപ്രകാരം. 

"പ്രസവശേഷം ആകെ ബഹളം ആയിരുന്നു അവൾ. കുഞ്ഞിന് പാൽ കൊടുക്കാൻ പോലും മടി. ഇടക്കൊന്നുരണ്ടു തവണ കുഞ്ഞിനെയെടുത്തെറിയാൻ പോലും ശ്രമിച്ചു. ഭർത്താവിനോട് വെറുപ്പായിരുന്നു പ്രസവശേഷം. ഇനി ജോലിക്കൊന്നും പോകാൻ സമ്മതിക്കില്ലെന്നുപറഞ്ഞു കുറേ കരയുമായിരുന്നു. എന്തായാലും, ഈ സംഭവത്തിനുശേഷം പുള്ളിക്കാരത്തി മാനസിക ആശുപത്രിയിൽ ആയി. പക്ഷെ, എല്ലാർക്കും അറിയാം അവൾക്കു ജോലിക്ക് പോകാൻ പറ്റാത്തതിലുള്ള വിഷമം ആണ് ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം എന്ന്. ജോലിയുള്ള പെണ്ണ് വേണ്ടെന്നു എത്ര തവണ അവനോടു എല്ലാവരും പറഞ്ഞതാ എന്നറിയുമോ?" കേട്ടിട്ടാകെ വിഷമം തോന്നി. ചികിത്സ കൊണ്ട് പൂർണമായും മാറുമായിരുന്നു, മാരകമായ postpartum psychosis ആയിരുന്നു അവൾക്ക്‌. പലകാരണങ്ങൾ ഉണ്ട് ഇത്തരം മാനസിക ബുദ്ധിമുട്ടുകൾക്ക്. 

Reproductive വർഷങ്ങളിൽ ആണ് സ്ത്രീകൾ ഏറ്റവും കൂടുതൽ മാനസിക രോഗങ്ങൾക്ക് അടിമകൾ ആവുന്നത്. സ്ത്രീശരീരം ഹോർമോണുകളുടെ ഒരു നിരന്തരപ്രവർത്തനമണ്ഡലം ആയതുകൊണ്ടാവാം. പ്രകൃതിയുടെ വികൃതിയെന്നേ ഇതിനെ വിളിക്കാൻ കഴിയൂ. മുന്നേ മാനസിക ബുദ്ധിമുട്ടുകൾ ഉള്ളവരിൽ ഇത് pregnancy or postpartum മാനസിക പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവാം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സഹകരണം കിട്ടാത്തവരിലും ഇത് കൂടുതലായി കാണാം. ഉറക്കക്കുറവ്, പ്രസവസമയത്തെ വിവിധതരം ബുദ്ധിമുട്ടുകൾ(ശാരീരിക വേദനകൾ, mental സ്‌ട്രെസ് അങ്ങനെ എല്ലാം) ഇതിലേക്ക് നയിക്കാം. 

പ്രസവശേഷം കുറച്ചാഴ്ചകൾക്കുള്ളിൽ ഇത് പ്രത്യക്ഷപ്പെടാം. തക്കസമയത്തു treatment എടുത്താൽ പൂർണമായും ഭേദപ്പെടും. ചിലർക്ക് കൗൺസിലിംഗ് മാത്രം മതിയാകും. (അപൂർവം ചിലർക്ക് ഇത് treatment എടുത്താലും അവശേഷിക്കും. ഒരു തവണ വന്നാൽ അടുത്ത പ്രസവശേഷമോ ഗർഭകാലത്തോ വരാനുള്ള chance കൂടുതലാണ്) പക്ഷെ, ചെറിയൊരു മാറ്റം ആണെങ്കിൽപ്പോലും വിദഗ്ധോപദേശം തേടുക എന്നത് അനിവാര്യം. ആത്മഹത്യ ചെയ്യാനോ, കൊലപാതകം ചെയ്യാനോ, മറ്റുപദ്രവങ്ങൾ ഏൽപ്പിക്കാനോ ഉള്ള ചിന്തകൾ ഉണ്ടോ എന്നറിയാൻ വിദഗ്ധോപദേശം തേടുമ്പോൾ മാത്രമേ ചിലപ്പോൾ അറിയാൻ കഴിയൂ. 

രോഗിക്ക് മാത്രമല്ല ചികിത്സ വേണ്ടത്. പങ്കാളിക്കും, കുടുംബാംഗങ്ങൾക്കും, കൂട്ടുകാർക്കും കൗൺസിലിങ് കൊടുത്തേ മതിയാവൂ. എങ്ങനെയൊക്കെ രോഗിയെ സഹായിക്കാം എന്ന് കൗൺസിലിംഗിലൂടെ മനസിലാക്കാം. അമ്മക്ക് മാത്രമേ postpartum blues വരൂ എന്ന് വിചാരിക്കരുതേ ! അച്ഛനും വരാം. അമ്മയുടെ അസാന്നിധ്യത്തിൽ കുഞ്ഞിനെ നോക്കുന്ന സ്‌ട്രെസ് മുഴുവൻ അടിച്ചേൽപ്പിക്കപ്പെടുന്ന ആർക്കും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. സഹകരണത്തിലൂടെ മാത്രം വിജയിക്കാവുന്ന ഒന്നാണ് പ്രസവത്തിന്റെ ആദ്യദിനങ്ങൾ എന്ന് ആദ്യമേ എല്ലാവരും തിരിച്ചറിയുക. കുഞ്ഞുകരയുമ്പോൾ "അമ്മയെ ഏൽപ്പിച്ചു" രക്ഷപ്പെടുന്ന പരിപാടി എല്ലാവരും നിർത്തുക. കുഞ്ഞ് പെട്ടെന്നൊരു ദിവസം വരുന്നതല്ലല്ലോ, നേരത്തെ prepare ചെയ്യണ്ടേ എന്ന് ചോദിക്കുന്നവരോട് പറയാൻ ഉള്ളത് : എത്ര prepare ചെയ്താലും, ദിവസവും ഒരേ തരത്തിലുള്ള സ്ട്രെസ് ഇല്ലാതെയാക്കുക എളുപ്പമല്ല. പുതിയ അമ്മമാരോട് പറയാൻ ഉള്ളത് !

1 ആദ്യത്തെ കാര്യം ഗർഭനിരോധനം തന്നെയാണ്. പ്രസവശേഷം കുറേ നാളേക്ക് periods ഉണ്ടാവില്ല. അണ്ഡോല്പാദനം ഇല്ലെന്നല്ല അതിനർത്ഥം. ഹോർമോണൽ വ്യതിയാനങ്ങൾ കാരണം periods ഇല്ലാത്തതാവാം. പ്രസവശേഷം എടുക്കാവുന്ന ഏറ്റവും ഫലപ്രദമായ ഗർഭനിരോധനം കോപ്പർ ടിയാണ്. പ്രസവശേഷം കുറച്ചുനാളുകൾക്ക് ശേഷം, ചിലയിടങ്ങളിൽ പ്രസവശേഷം ഉടനെ കോപ്പർ ടി ഇടാം.പെട്ടെന്നൊരു ഗർഭം വന്നാൽ എല്ലാവരും പറയും, "ഓ അതൊക്കെ അങ്ങനെയങ്ങു നടന്നോളുംന്നേ. സമയം പെട്ടെന്ന് പോകും" 

എപ്പോളും ഓർക്കുക : വല്ലപ്പോളും കുട്ടികളെ കാണുന്നവർക്കേ time പെട്ടെന്ന് പോകുകയുള്ളു. എപ്പോളും കാണുന്നവർക്കു അങ്ങനെയല്ല.. കുട്ടികളെ വളർത്തുക എന്നത് വളരെ effort ആവശ്യമുള്ള കാര്യമാണ്. 

"നമ്മളൊക്കെ മൂന്ന് പിള്ളേരെ ഒന്നിച്ചു വളർത്തിയിട്ടും ഒരു കുഴപ്പവും ഉണ്ടായില്ല" എന്നൊക്കെ പറയുന്നവരെ അവഗണിക്കുക. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയിൽ ആ പറഞ്ഞത് നടക്കില്ല എന്ന് മനസിലാക്കുക. 

2 സ്വന്തമായ കുറച്ചുനേരം കണ്ടെത്തുക. പഴയ hobbies തുടരാൻ, കൂട്ടുകാരുടെ കൂടെ കറങ്ങാൻ, സിനിമ കാണാൻ അങ്ങനെയുള്ള കാര്യങ്ങൾ മുടക്കാതിരിക്കുക. നിങ്ങൾ അമ്മമാർ മാത്രമല്ലെന്ന് മനസ്സിൽ ഉറപ്പിച്ചുപറയുക. സ്വപ്നങ്ങളുള്ള സ്ത്രീകൾ തന്നെയാണ് അന്നും ഇന്നും എന്നും എന്ന് തന്നോടും മറ്റുള്ളവരോടും സദാ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുക. celebrate ur womanhood 

3 ശരീരത്തെ കുറിച്ച് ആവലാതിപ്പെടാതിരിക്കുക. കുഞ്ഞിന്റെ മുലയൂട്ടൽ നിർത്തും വരെ അശാസ്ത്രീയ ഭക്ഷണനിയന്ത്രണങ്ങൾ പാടില്ല. അമ്മമാരുടെ എല്ലിൽ നിന്നും രക്തത്തിൽ നിന്നും വരെ കുഞ്ഞിനുള്ള പോഷകം പ്രകൃതി ലഭ്യമാക്കും. പക്ഷേ, അമ്മമാർ സ്വയമോ, കുടുംബാംഗങ്ങൾ വഴിയോ തങ്ങളുടെ പോഷണം ഉറപ്പുവരുത്തേണ്ടതാണ്. ശരീരം പഴയ പടിയിലാവുക എന്നത് ചിലപ്പോൾ അസാധ്യമായിരിക്കാം. പക്ഷെ, ആരോഗ്യമുള്ളതായിരിക്കുക എന്നത് പ്രധാനപ്പെട്ടത് എന്ന് മനസ്സിൽ ഇടയ്ക്കിടെ ഓർക്കുക. സാധാരണ പ്രസവശേഷം നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ യോനിയെ ശക്തിപ്പെടുത്താനുള്ള exercises (pelvic floor exercises) ദിവസത്തിൽ പലതവണ ചെയ്യുക. ഭാവിയിൽ ഗർഭപാത്രം താഴുന്നത് തടയാൻ ഇതുപകരിക്കും. വയറു കുറക്കാൻ തുണി കേട്ടാരിക്കുക. തുണി ശക്തിയായി കെട്ടിയാൽ വയറിനുള്ളിൽ മർദ്ദം കൂടും. പ്രസവശേഷം ആദ്യത്തെ ആറാഴ്ചകൾ പ്രധാനപ്പെട്ടതാണ്. ഇതിനുമുന്നെ തുണി കെട്ടരുത്. കുറച്ച് നാളുകൾക്കുള്ളിൽ വയറിന്റെ പേശികൾ ബലപ്പെടുത്താനുള്ള exercises ചെയ്യാം. സിസേറിയൻ ആണെങ്കിൽ, stitch ഉണങ്ങും വരെ കാത്തിരിക്കുക. ധാരാളം വെള്ളം കുടിക്കുക. 

ദിവസവും കുറച്ചുദൂരം /20 മിനിറ്റെങ്കിലും നടക്കുക. 

പ്രസവശേഷം എത്ര നേരത്തെ എണീറ്റു നടക്കാമോ അത്രയും വേഗം നടക്കുക. ഗർഭം തൊട്ടു, പ്രസവശേഷം ആറാഴ്ച വരെ രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലുണ്ട്. നടക്കുന്നത് ഇതിനെ തടയാൻ സഹായിക്കും. 

3 സപ്പോർട്ട് ഗ്രൂപ്പ്‌ വളരെ important ആണ്. പ്രസവം കഴിഞ്ഞ, അതേ കാലയളവിൽ ഉള്ള അമ്മമാരുമായി പ്രശ്നങ്ങൾ പങ്കുവെക്കുക. പങ്കാളികളോടും തുറന്നു സംസാരിക്കുക. കുഞ്ഞിനെ നോക്കാൻ സഹായിക്കാത്ത പങ്കാളികളുടെ പൊള്ളത്തരം തിരിച്ചറിയുക ;) സ്ത്രീകൾ ജനിക്കുമ്പോൾ തന്നെ കുഞ്ഞിനെ നോക്കാൻ പഠിച്ചുവരുന്നവർ ആണെന്ന ആപ്തവാക്യം ഉപേക്ഷിക്കുക. ആർക്കും ചെയ്യാവുന്ന കാര്യമാണിതും. ചെയ്യാൻ കഴിയാത്തവരെ, അതു പഠിക്കാൻ സഹായിക്കുക, പഠിച്ചേ തീരൂ എന്ന് ഉറപ്പിക്കുക. 

4 പുതുതായി അമ്മയാകുന്നവരിലെ പെരുമാറ്റത്തിലുള്ള ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുക.Health സിസ്റ്റത്തിൽ Report ചെയ്യുക. അച്ഛനമ്മമാരുടെ മാനസിക ബുദ്ധിമുട്ടുകൾ കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങൾ ആയി പിന്നീട് പ്രത്യക്ഷപ്പെടും എന്നുള്ളതിൽ സംശയമില്ല. 

കൂട്ടിച്ചേർക്കട്ടെ : ഗർഭകാലത്തും പാലൂട്ടുന്ന കാലയളവിലും മാനസികരോഗങ്ങൾക്കുള്ള മരുന്ന് കഴിച്ചുകൂടാ എന്ന വിശ്വാസമുള്ളവരോട് പറയാൻ ഉള്ളത് : എല്ലാ റിസ്കും പരിഗണിച്ചാണ് doctor മരുന്ന് നിശ്ചയിക്കുന്നത്. മരുന്നുപേക്ഷിക്കുമ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം ആണ് അപകടത്തിലാവുക എന്ന് ഒരിക്കലും മറക്കരുത് please. 

ഒരു കാരണവശാലും പച്ചമരുന്നുകൾ ഇതിനായി ഉപയോഗിക്കരുത്. ശാസ്ത്രീയമായ യാതൊരുവിധ പഠനങ്ങളും നടന്നിട്ടില്ലെന്ന് മാത്രമല്ല, കുഞ്ഞിനും അമ്മയ്ക്കും തൈറോയ്ഡ് പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നതായും കാണുന്നു