പോർവിളിക്ക് പകരം പൂവിളി; കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഓണക്കളത്തില്‍

വടംവലിയും ഉറിയടിയുമായി ഓണം ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ടീമിലെ മലയാളി താരങ്ങളായിരുന്നു ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത്. വിദേശതാരങ്ങളുള്‍പ്പെടെ പലര്‍ക്കും ഓണാഘോഷവും സദ്യയുമൊക്കെ ആദ്യ അനുഭവമായിരുന്നു.

പോര്‍വിളിക്ക് പകരം പൂവിളിയുമായാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഓണക്കളത്തിലിറങ്ങിയത്. പതിവ് മഞ്ഞ ജഴ്സിയ്ക്ക് പകരം മഞ്ഞ കുര്‍ത്തയും കസവു മുണ്ടും. ആദ്യ ഇനമായ ഉറിയടിയില്‍ കപ്പടിച്ചത് ഉയരക്കാരായ പ്രതിരോധനിര താരം സിപ്പോവിച്ചും, ഗോളി ബിലാല്‍ ഖാനുമാണ്. ടീമുടമ നിഖില്‍ ഭരദ്വാജിനും ഉറിയടിയില്‍ ഉന്നം പിഴച്ചില്ല.

ആവശേപ്പോരാട്ടം നടന്ന കസേരകളിയില്‍ വിജയക്കസേര പിടിച്ചത് പ്യൂട്ടിയ ആയിരുന്നു. വടംവലിയില്‍ പ്രശാന്ത്, ഖാബ്ര, സിപ്പോവിച്ച്, ഇഷ്ഫാഖ് തുടങ്ങിയ കരുത്തന്‍മാരുടെ ബലത്തില്‍ അസിസ്റ്റന്‍റ് കോച്ച് പാട്രിക്കിന്‍റെ ടീം നിഷ്പ്രയാസം വിജയിച്ചുകയറി. ഒരു കുല നേന്ത്രപ്പഴമായിരുന്നു സമ്മാനം.

മല്‍സരച്ചൂടില്‍ നിന്ന് നേരെ സദ്യയുടെ വിഭവസമൃദ്ധിയിലേക്ക്. പലര്‍ക്കും ഓണസദ്യ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. യുറഗ്വായ് താരം അഡ്രിയാന്‍ ലൂണയ്ക്ക് സദ്യ ഇഷ്ടപ്പെട്ടെങ്കിലും വിഭവങ്ങളുടെ എരിവും പുളിയും വിയര്‍പ്പിച്ചു കളഞ്ഞു.സിപോവിച്ച് ഇലയിലെ വിഭവങ്ങളെല്ലാം പരീക്ഷിച്ചു. പച്ചടിയുടെ രുചിയില്‍ സിപോവിച്ച് പ്രതിരോധം മറന്നു.