ഐ.പി.എൽ മൽസരങ്ങൾ യുഎഇയിൽ നടത്താൻ സന്നദ്ധത; കേന്ദ്രസർക്കാരിൻറെ അനുമതി കാത്ത് ബിസിസിഐ

ഈ വർഷത്തെ ഐ.പി.എൽ മൽസരങ്ങൾ യുഎഇയിൽ നടത്താൻ സന്നദ്ധത അറിയിച്ചുള്ള  ബി.സി.സി.ഐയുടെ കത്ത് ലഭിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്‍റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഇ.സി.ബി സെക്രട്ടറി ജനറൽ മുബഷീർ ഉസ്മാനി വ്യക്തമാക്കി. സെപ്റ്റംബർ 19 മുതലാണ് യുഎഇയിൽ ഐ.പി.എൽ സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ഐ.പി.എൽ ഇന്ത്യക്ക് പുറത്ത്, യുഎഇയിൽ നടത്താൻ കേന്ദ്രസർക്കാരിൻറെ അനുമതി മാത്രമാണ് ബിസിസിഐയിൽ നിന്ന് ഇനി ഔദ്യോഗികമായി ലഭിക്കാനുള്ളതെന്ന്  ഇ.സി.ബി സെക്രട്ടറി ജനറൽ മുബഷീർ ഉസ്മാനി പറഞ്ഞു. യുഎഇയിൽ നടത്തുന്നതിന് ബിസിസിഐ തയ്യാറാണെന്ന് ഔദ്യോഗികമായി അറിയിച്ചു. അതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസിബി വ്യക്തമാക്കി. ബിസിസിഐയുമായുള്ള ചർച്ചകളും തുടരുകയാണ്. അബുദാബി, ദുബായ്, ഷാർജ സ്പോർട്സ് കൌൺസിലുകളുടെ നേതൃത്വത്തിലുള്ള മൂന്ന് സ്റ്റേഡിയങ്ങളിലായി മൽസരം നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്പോർട്സ് കൌൺസിലുകളുമായും യുഎഇ ആരോഗ്യമന്ത്രാലയം, പൊലീസ്, വിനോദസഞ്ചാരവകുപ്പ് തുടങ്ങിയവയുമായും ചർച്ചകൾ പുരോഗമിക്കുന്നതായി സെക്രട്ടറി ജനറൽ വ്യക്തമാക്കി. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് നടത്താനുള്ള ഏല്ലാ സൌകര്യങ്ങളും യുഎഇയിലുണ്ട്. 2014 ലെ ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാനായതിൻറെ പരിചയവും തുണയാണ്. കോവിഡിൻറെ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാസംവിധാനങ്ങളും ഒരുക്കാനാകുമെന്നും ഇ.സി.ബി പ്രസ്താവനയിൽ അറിയിച്ചു.