സെലസ്റ്റ്യൽ ട്രോഫി പ്രതിഭയ്ക്ക്; ആർത്രേയയെ 124 റൺസിന് കീഴടക്കി

ആർത്രേയ ഉത്ഭവ് ക്രിക്കറ്റ് ക്ലബ്ബിനെ 124 റൺസിന് പരാജയപ്പെടുത്തി പ്രതിഭാ ക്രിക്കറ്റ് ക്ലബ് ശ്രീഗോകുലം ഇരുപത്തിയഞ്ചാം സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായി.  ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പ്രതിഭാ ക്ലബ്ബ് 48.2 ഓവറിൽ 239 റൺസിന് പുറത്തായി. രഞ്ജി ട്രോഫി താരമായ മുഹമ്മദ് അസറുദ്ദീൻ 83 റൺസും ബേസിൽ മാത്യു  37 റൺസും നേടി. ആർത്രേയക്കു വേണ്ടി ടി ഇസ്ലാം നാലുവിക്കറ്റെടുത്തു.

മാൻ ഓഫ് ദി ഫൈനൽ മുഹമ്മദ് അസറുദ്ദീൻ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർത്രേയക്ക് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. ശ്രീരാജ്  (28) ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും ആർത്രേയ 115 റൺസിന് പുറത്തായി. പ്രതിഭയിലെ അസറുദീനാണ് മാൻ ഓഫ് ദ മാച്ച്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സമ്മാനവിതരണം നടത്തി. ടൂർണമെന്റിലെ മികച്ച ബൗളറായി പ്രതിഭാ ക്ലബിലെ മിഥുൻ, മികച്ച ബാറ്റ്സ്മാനായി ആർത്രേയയിലെ ജോഫിൻ ജോസിനെയും  ടൂർണമെന്റിലെ താരമായി എസ്.ബി.ഐയിലെ രാകേഷിനെയും തിരഞ്ഞെടുത്തു. ഭാവി വാഗ്ദാനമായി  ബോയ്സ് ക്രിക്കറ്റ് ക്ലബിലെ നിരഞ്ജനും പ്രതിഭയിലെ അശ്വന്തിനേയും തിരഞ്ഞെടുത്തു.