മദ്യപിച്ചെത്തി കൈ തല്ലിയൊടിച്ചു; മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറിനെതിരെ അയൽക്കാരൻ

ഇന്ത്യൻ ടീമിലെ മുൻ പേസർ പ്രവീൺ കുമാറിനെതിരെ ക്രിമിനൽ കേസ്. മദ്യപിച്ചെത്തി അയൽക്കാരന്റെ കൈ തല്ലിയൊടിച്ചെന്നും മകനെ മർദ്ദിച്ചുവെന്നുമാണ് കേസ്. എന്നാൽ തന്റെ പരാതി വേണ്ടതു പോലെ പൊലീസ് അന്വേഷിക്കുന്നില്ലെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നും പരാതിക്കാരനായ ദീപക് ശർമ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

കഴിഞ്ഞ ദിവസം മകൻ സ്കൂളില‍്‍ നിന്ന് വരുന്നത് കാത്ത് ബസ് സ്റ്റോപിൽ നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. റോഡിൽ അലക്ഷ്യമായി കാർ പാർക്ക് ചെയ്ത പ്രവീൺ കുമാർ ബസ് ഡ്രൈവറോട് കയർത്ത ശേഷം തനിക്ക നേരെ തിരിഞ്ഞുവെന്നും കൈ പിടിച്ച് തിരിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പ്രവീണെന്നും മകന്റെ നടുവിനിട്ട് ചവിട്ടിയെന്നും ദീപക് പറയുന്നു. പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ വധഭീഷണികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളെ വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ ഇരുവരും അയൽവാസികളാണ്. പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വർഷമാണ് പ്രവീൺകുമാർ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.