ഇതിഹാസതാരത്തിനായി മൈതാനത്ത് സ്വീകരണമുറിയൊരുങ്ങി; വികാരനിർഭരമായ യാത്രയയപ്പ്

ഡച്ച് ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് വെസ്‌ലി സ്നൈഡർ. ഡച്ച് ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സൈനഡർ. അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ സ്ഥാനത്ത് റൂഡ് ഗുളളിറ്റിന് ശേഷം ഏറ്റവും കൂടുതൽ തിളങ്ങിയ ഡച്ച് താരം സ്നൈഡറായിരുന്നു. പതിനഞ്ച് വർഷക്കാലം ഒാറഞ്ച് കുപ്പായത്തിൽ തന്ത്രങ്ങൾ മെനഞ്ഞ മാന്ത്രികനായിരുന്നു വെസ്‌ലി സൈനഡർ. 

മുപ്പത്തിനാലാമത്തെ വയസിൽ വെസ്‌ലി സൈനഡർ കളി മതിയാക്കി. ഇന്നലെ പെറുവിനെതിരെയായിരുന്നു സ്നൈഡറുടെ വിടവാങ്ങൽ മത്സരം. മത്സരശേഷം താരത്തിന് നൽകിയ വ്യത്യസ്തമായ വിടവാങ്ങൽ ചടങ്ങായിരുന്നു ഇന്നലെ ഫുട്ബോൾ ലോകത്ത് ചർച്ച വിഷയം. ഏറെ വികാര നിർഭരമായിരുന്നു വിടവാങ്ങൽ. മത്സരശേഷം താരത്തെ വാരിപുണരാനും ആശംസകൾ അറിയിക്കാനും സഹതാരങ്ങൾ മത്സരിച്ചപ്പോൾ മൈതാനത്തിന് നടുവിൽ സ്വീകരണമുറി ഒരുക്കിയാണ് നെതർലൻഡ് ഇതിഹാസ താരത്തിന് വിട നൽകിയത്. 

എല്ലാ സജ്ജീകരണങ്ങളോടുംകൂടിയ സ്വീകരണമുറിയാണ് സ്നൈഡർക്കു വേണ്ടി മൈതാനത്തിനു നടുവിൽ ഒരുങ്ങിയത്. സ്നൈഡറും ഭാര്യയും രണ്ട് മക്കളും സോഫയിൽ ഇരുന്നതോടെ താത്കാലിക സ്വീകരണ മുറിയിലെ ടിവിയിൽ താരത്തിന്റെ സഹതാരങ്ങൾ ഓരോരുത്തരായി പ്രത്യക്ഷട്ടു. സ്നൈഡർക്കുളള മുൻ സഹതാരങ്ങളുടെയും പരിശീലകരുടെയും സന്ദേശങ്ങളായിരുന്നു ടിവിയിൽ പ്രദർശിപ്പിച്ചത്. 

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പെറുവിനെതിരെ വിജയിച്ച നെതർലൻഡ്സ് വിജയമടക്കമാണ് സ്നൈഡർക്കായി ഒരുക്കിയത്. 2003 ൽ ആദ്യമായി ഡച്ച് കുപ്പായമണിഞ്ഞ സ്നൈഡർ രാജ്യത്തിനു വേണ്ടി 133 തവണ ജെഴ്സിയണിഞ്ഞിട്ടുണ്ട്. 2010 ൽ ലോകകപ്പിൽ ഫൈനൽ വരെ എത്തിയ ഡച്ച് ടീമിൽ നിർണായക ഘടകമായിരുന്നു. 2014 ൽ സെമിയിൽ എത്തിയ ടീമിലും അംഗമായിരുന്നു. റോബിൻ വാൻപേഴ്സി, ആരൻ റോബൻ എന്നിവർക്കൊപ്പം ഡച്ച് ഫുട്ബോളിന്റെ പ്രതാപകാലത്ത് കളിച്ച താരം വിടവാങ്ങുന്നത് ഒാറഞ്ച് പടയ്ക്ക് തീരാനഷ്ടമാണ് താനും.