ഇങ്ങനെ കളിക്കാൻ ഞാൻ റോബട്ടല്ല: കോഹ്‌ലി

തുടർച്ചയായി പരമ്പര കളിക്കുന്നതിന്റെ വിയോജിപ്പ് തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. തനിക്കും വിശ്രമം വേണമെന്ന കാര്യത്തിൽ തർക്കമില്ല. ആവശ്യമെന്നു തോന്നിയാൽ വിശ്രമം അനുവദിക്കണമെന്നു സെലക്ടർമാരോടു ആവശ്യപ്പെടും. ഇങ്ങനെ തുടർച്ചയായി കളിക്കാൻ താൻ ഒരു റോബോട്ടല്ല. തന്റെ ശരീരത്തിൽ മുറിവുണ്ടാക്കി രക്തം വരുന്നുണ്ടോയെന്നു നോക്കൂ- കോഹ്‌ലി പരിഭവം തുറന്നു പറയുന്നു. 

കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ ഏറ്റവും അധികം പന്തുകൾ നേരിട്ട താരം കോഹ്‌ലിയാണെന്നു ബോധ്യമാകും. ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ടു മൽസരങ്ങളിൽനിന്ന് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചിരുന്നു. വിശ്രമം ആവശ്യപ്പെട്ടതായി പാണ്ഡ്യതന്നെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൽസരാധിക്യത്തെക്കുറിച്ചും വിശ്രമത്തിന്റെ അനിവാര്യതയെക്കുറിച്ചും ഓർമിപ്പിച്ച് കോഹ്‍ലി രംഗത്തെത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ജോലിഭാരം ചൂണ്ടിക്കാട്ടി കോഹ്‍ലി പ്രതികരിക്കുന്നത്.