കാര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; ദമ്പതികളെ അതിക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസികള്‍

ബെംഗളുരു നഗരത്തില്‍ ഐടി പ്രൊഫഷനലുകളായ ദമ്പതികളെ അതിക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസികള്‍. അപ്പാര്‍ട്ട്മെന്റിനോടു ചേര്‍ന്നുള്ള സ്ഥലത്തു കാര്‍ പാര്‍ക്ക് ചെയ്തതിനായിരുന്നു സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇന്ത്യയുടെ ഐടി തലസ്ഥാനത്തിപ്പോള്‍ കയ്യൂക്കുള്ളവര്‍ കാര്യക്കാരാവുന്ന അതിദയനീയ അവസ്ഥയാണ്. ബെളഗാവി സ്വദേശികളായ സഹിഷ്ണുവും ഭാര്യ രോഹിണിയും  മാരത്തഹള്ളി ദൊഡ്ഡനഹുണ്ഡിയിലെ വാടക അപ്പാര്‍ട്ട്മെന്റിലാണു താമസിക്കുന്നത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ സഹിഷ്ണു കാറ് അപ്പാര്‍ട്ട്മെന്റിനോടു ചേര്‍ന്നുള്ള പറമ്പില്‍ പാര്‍ക്ക് ചെയ്തു. ഇതുകണ്ട സമീപത്തെ വീട്ടിലുള്ളവര്‍ കാറ് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സഹിഷ്ണുവിനെ രണ്ടു പേര്‍ വളഞ്ഞിട്ടാക്രമിച്ചു. നിലത്തുവീണ ഇയാളെ അക്രമികള്‍ ചവിട്ടികൂട്ടി. 

ആക്രമിക്കുന്നതു രോഹിണി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഈസമയം സമീപത്തെ വീട്ടില്‍ നിന്ന് സ്ത്രീയെത്തി രോഹിണിയെ ചെരുപ്പൂരി തല്ലിയോടിച്ചു. സംഭവത്തില്‍ എച്ച്എഎല്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. അനന്തമൂര്‍ത്തി, പ്രശാന്ത്, ഭാഗ്യലക്ഷ്മി എന്നിവരാണ് പിടിയിലായത് സഹിഷ്ണു താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് ഉടമയും അക്രമികളും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ട്. ഇക്കാരണത്താലാണ് ആക്രമിച്ചതെന്നാണ് മൊഴി.