കഞ്ചാവ് വിൽപ്പനയും പരസ്യ മദ്യപാനവും ചോദ്യം ചെയ്തു; വീടിന് നേരെ ആക്രമണം

കഞ്ചാവ് വിൽപ്പനയും പരസ്യ മദ്യപാനവും ചോദ്യം ചെയ്തതിന് വീടിനു നേരെ ആക്രമണം. പാലക്കാട് വാരിയംപറമ്പ് സ്വദേശി സുരേഷ് കുമാറിന്റെ വാഹനവും വീടിൻറെ ജനല്‍ച്ചില്ലുകളും രാത്രിയില്‍ തകര്‍ത്തു. മൂന്ന് യുവാക്കൾക്കായി നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി.  

രാത്രിയിലാണ് സുരേഷ് കുമാറിന്റെ വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് യുവാക്കൾ കഞ്ചാവ് കൈമാറുന്നതും മദ്യപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ സുരേഷ് കുമാർ ചോദ്യം ചെയ്തു. 

വസ്തുവില്‍ നിന്ന് മാറണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയെങ്കിലും യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് സംഘം വീടിന് സമീപം എത്തി കല്ലെറിഞ്ഞ് വാഹനത്തിന്റെയും വീടിന്റെ ജനല്‍ച്ചില്ലും തകർത്തത്. ഈ സമയം സുരേഷ് കുമാറും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. എന്തും ചെയ്യാൻ മടിക്കാത്തവരാണ് ആക്രമണം നടത്തിയതെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സുരേഷ്കുമാര്‍.

നോർത്ത് പൊലീസെത്തി സുരേഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. ആക്രമണം നടത്തിയവര്‍ വാരിയംപറമ്പ് മേഖലയില്‍ രാത്രികാലങ്ങളില്‍ പതിവായി ലഹരി കൈമാറ്റം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളെന്നാണ് നിഗമനം. മൂവരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.