കൊല്ലത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു; പ്രതികളെ കണ്ടെത്തിയില്ല

കൊല്ലം ഓടനാവട്ടത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതികളെ കണ്ടെത്താനായില്ല. പരുത്തിയറയിൽ കുഞ്ഞുമോന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. ഓടനാവട്ടം പരുത്തിയറ പെട്രോൾ പമ്പിനു സമീപം ജെസികെ വില്ലയിൽ കുഞ്ഞുമോന്റെ വീട്ടിലാണ് കഴിഞ്ഞ പതിെനാന്നിന് മോഷണം നടന്നത്. പത്തു പവന്റെ സ്വർണാഭരണങ്ങളും നാല്‍പത്തിയേഴായിരം രൂപയും അപഹരിച്ചു .

കുഞ്ഞുമോന്‍ വീട്ടില്‍ ഇല്ലായിരുന്നു. ബന്ധുവിനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരാൻ പോയ സമയത്താണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത് . മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വാതില്‍ കുത്തിപ്പൊളിച്ചിരുന്നു. കിടപ്പുമുറിയിലെ അലമാരയിലെ ബാഗിൽസൂക്ഷിച്ചിരുന്ന നാലു സ്വർണ വളകളും ഒരുമാലയും പണവുമാണ് മോഷ്ടിച്ചത്. മറ്റു മുറികളിലും മോഷ്ടാക്കള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരമാണ് പൊലീസ് അന്വേഷണം. മോഷ്ടാക്കള്‍ എത്തിയെന്ന് സംശയിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൂയപ്പളളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.