മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; രണ്ടിടങ്ങളിൽ നിന്ന് 1.71 കോടി പിടികൂടി

മലപ്പുറത്ത് രണ്ടിടങ്ങളില്‍ നിന്നായി പൊലീസ് ഒരു കോടി എഴുപത്തൊന്നു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പെരിന്തല്‍മണ്ണക്കടുത്ത താഴെക്കോട് നിന്ന് 1.45 കോടി രൂപയും വളാഞ്ചേരിയില്‍ നിന്ന് 26 ലക്ഷവുമാണ് പിടികൂടിയത്. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച കുഴല്‍പ്പണമാണ് പിടികൂടിയത്. കാറില്‍ ഹവാലപ്പണം  കടത്തിയ കൊല്ലം കരുനാഗപ്പളളി സ്വദേശി അനീസ്, തട്ടാരകത്ത് തെക്കേതില്‍ ഷാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പൊലീസ് താഴെക്കോട് വച്ച് വാഹനം കാത്തു നിന്ന് വലയിലാക്കുകയായിരുന്നു. വാഹന പരിശോധനക്കിടെയാണ് വളാഞ്ചേരി പൊലീസ് 26 ലക്ഷം രൂപയുമായി തൃശൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിനെ പിടികൂടിയത്.

വളാഞ്ചേരിയില്‍ പിടിയിലായ അബ്ദുല്‍ ഖാദര്‍ കഴിഞ്ഞ ജനുവരി 11നും 48 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വളാഞ്ചേരിയില്‍ മാത്രം ആറു കോടിയിലധികം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.