കെ റെയില്‍ വഴിയിലെ വീട് വിൽപ്പനയ്ക്ക്; വൈറല്‍; പിന്നാലെ വന്‍ സൈബർ ആക്രമണം

സിൽവർ ലൈൻ കടന്നുപോകുന്ന വഴിയിലെ വീട് വിൽപനയ്ക്കെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ സൈബർ ആക്രമണമെന്ന് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി മനോജ് വർക്കി . കുട്ടനാട്ടുകാരായ മനോജും കുടുംബവും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷതേടിയാണ് 10 വർഷം മുൻപ് ചങ്ങനാശേരിയിലേക്ക് താമസം മാറിയത്. 60 ലക്ഷം രൂപയ്ക്ക് വീട് വില്‍ക്കാനുണ്ട്. സര്‍ക്കാര്‍ സില്‍വര്‍ ലൈനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ മൂന്നിരട്ടി വില ലഭിക്കുമല്ലോ. അത്രയും പണം വേണ്ടാത്തത് കൊണ്ടാണ് വീട് വില്‍ക്കുന്നത്. ഇതായിരുന്നു മനോജിന്‍റെ പോസ്റ്റ്. കഴിഞ്ഞദിവസം മാടപ്പള്ളിയില്‍ ന‌ടന്ന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവരാണ് മനോജ് വര്‍ക്കിയും ഭാര്യ ലിജിമോൾ ജോസഫും. സ്ഥലവും വീടും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതെന്ന് മനോജും ഭാര്യയും പറയുന്നു. പോസ്റ്റിട്ടതിന് പിന്നാലെ സൈബര്‍ആക്രമണവും രൂക്ഷമായി.

ട്രോളിയതാണെങ്കിലും ആരെങ്കിലും വന്നാല്‍ വില്‍പ്പനയ്ക്ക് ഒരുക്കമാണെന്നും മനോജ് പറയുന്നു. കുട്ടനാട്ടിലെ നിരന്തര വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷതേടിയാണ് ചങ്ങനാശേരി മാടപ്പള്ളിയില്‍ വീടുവാങ്ങിയത്. വെള്ളപ്പൊക്കത്തിന്‍റെ കാലത്ത് ബന്ധുക്കളും അഭയംതേടുന്നത് ഇവിടെയാണ്. സില്‍വര്‍ ലൈന്‍ വീടുകൊണ്ടുപോകുമോ എന്നാണ് എല്ലാവരുടേയും ആശങ്ക.