പ്രണയം നടിച്ച് പീഡിപ്പിച്ചു മുങ്ങി, വീണ്ടും പീഡനം; ജാമ്യത്തിൽ ഇറങ്ങി; ആദ്യ കേസിൽ കുടുങ്ങി

പീഡനക്കേസിലെ പ്രതിയെ 9 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര വടക്കാഞ്ചേരി പാർലിക്കോട് കൊട്ടിലിങ്ങൽ റഷീദ് (40) ആണ് പിടിയിലായത്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ആഭരണവും പണവും കൈക്കലാക്കുകയും ചെയ്ത സംഭവത്തിൽ 2012ൽ ആണ് പൊലീസ് കേസെടുത്തത്. ഒളിവിലായ പ്രതിക്കെതിരെ 2016ൽ നിലമ്പൂ‍ർ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഈയിടെ കൊണ്ടോട്ടിയിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതി വടക്കാഞ്ചേരി ആറ്റൂരിലെ സോഫ നിർമാണ യൂണിറ്റിൽ ജോലിചെയ്തു വരുന്നതിനിടയിലാണ് പിടിയിലായത്.  നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ പി.എസ്.മഞ്ജിത്ത് ലാൽ, എസ്ഐ എം.അസൈനാർ, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, നിബിൻദാസ്, ആസിഫലി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.  പ്രതിയെ റിമാൻഡ് ചെയ്തു.