ജയിലിലെ തടവുകാരന്‍ വ്യാപാരിയെ ഫോണില്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി

തൃശൂര്‍ വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ മാളയിലെ വ്യാപാരിയെ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തി. തടവുകാരന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ രേഖകള്‍ സഹിതം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 

തൃശൂര്‍ മാള സ്വദേശി ജോഷി പെരേപ്പാടനെയാണ് വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ രാജീവ് നിരന്തരം മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്. 2018 ഡിസംബർ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിലായിരുന്നു ഫോണ്‍ വിളി. നമ്പറിന്റെ ഫോണ്‍വിളി പട്ടിക സഹിതം പരാതി നല്‍കി. രണ്ടായിരം കോളുകള്‍ വരെ തടവുകാരന്‍ ചെയ്തിട്ടുണ്ടെന്ന് ടെലഫോണ്‍ രേഖകളില്‍ വ്യക്തമാണ്. കടം കൊടുത്ത അഞ്ചു ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യമായിരുന്നു ഭീഷണിയ്ക്കു കാരണം. ചാലക്കുടി കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ, അന്വേഷണം മാത്രം നടന്നില്ലെന്നാണ് പരാതി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്ന ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്, ഫോണ്‍ വിളിയുടെ തെളിവുകളുമായി വ്യാപാരി രംഗത്തെത്തിയത്.