നവജാത ശിശുവിന്റെ മരണത്തിൽ ദുരൂഹത; കേസ് അട്ടിമറിച്ചെന്ന് ബിജെപി

കുന്നംകുളം പോര്‍‍ക്കുളം സ്വദേശിനിയുടെ നവജാത ശിശു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപിയുടെ ആരോപണം. അസ്വാഭാവിക മരണത്തിന് കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ, കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. കഴിഞ്ഞ ജുലൈ പതിമൂന്നിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ യുവതി പ്രസവിച്ച കുഞ്ഞ് ആറു മണിക്കൂറിനു ശേഷം മരിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിച്ച് യുവതി അവശനിലയിലായിരുന്നെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിന്റെ പ്രത്യാഘാതമാണ് കുഞ്ഞിന്റെ മരണമെന്നാണ് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്. ഇതുപ്രകാരം കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാല്‍ ഇതുവരെ, ആരേയും ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ലെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. സി.പി.എം. നേതാക്കളാണ് ഇതിനു പിന്നില്ലെന്ന് ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ആരോപിച്ചു. പൊലീസ് നിയമം നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ പോലീസിനെതിരെ പ്രക്ഷോഭം നടത്താനും കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി. അറിയിച്ചു.