ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യ ഭർത്താവിനെ ജീവനോടെ കത്തിച്ചു

ഇൻഷുറൻസ്  തുക  തട്ടിയെടുക്കാൻ  ഭാര്യ  ഭർത്താവിനെ  ജീവനോടെ കത്തിച്ചു. തമിഴ്നാട്  ഈറോഡ്  പെരുന്തുറയിൽ  ആണ്   തുണി മിൽ  ഉടമയെ  ഭാര്യ  ബന്ധുവിന്റെ  സഹായത്താൽ  പെട്രോൾ  ഒഴിച്ചു  കത്തിച്ചത്. പോലീസിന്റെ   ഇടപെടലിൽ  മണിക്കൂറുകൾക്കുളിൽ  ഭാര്യയും  ബന്ധുവും അറസ്റ്റിലായി.   

പെരുന്തുറയിലെ  തുണിമില്‍ ഉടമ രംഗരാജ് ഒരു അപകടത്തില്‍ പരിക്കുപറ്റി പീലമേടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിക്കിനെ  തുടർന്ന്  പൂർണമായി  കിടപ്പിലായിരുന്നു  രംഗരാജ്. വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ്ജ് ചെയ്തു  വീട്ടിലേക്ക് പോകവെ സഞ്ചരിച്ച വാഹനം   വലസുപാളയത്തിന് സമീപത്തെ  വിജനമായ റോഡിൽ  വച്ചു കത്തിയമർന്നു. പുലർച്ചെ  രംഗരാജിന്റെ  ഭാര്യ   ജോതിമണിയുടെ ബന്ധു രാജ എന്നയാൾ  അപകടത്തെ  കുറിച്ച്  തിരുപ്പൂർ റൂറൽ പൊലിസിനെ  അറിയിച്ചു. 

രാജയുടെ മൊഴികളിൽ വൈരുധ്യം ശ്രദ്ധയിൽപെട്ട പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ആസൂത്രിത കൊലപാതക വിവരം പുറത്തായത്. രംഗ രാജിന്റെ പേരിൽ മൂന്നര കോടിയുടെ ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ട്. രംഗരാജ് മരിച്ചാൽ ഈ തുക തട്ടിയെടുക്കാമെന്ന് കരുതി ഭാര്യ ജ്യോതി മണിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ബന്ധു രാജയെ കൂടെ കൂട്ടി. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്. ഇതില്‍ 50000 രൂപ കൈമാറുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വാഹനത്തിന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ് അനങ്ങാൻ കഴിയാതിരുന്ന രംഗരാജ് വാഹനത്തോടപ്പം കത്തിയമർന്നു.

ജോതിമണിയും രാജയും കുറ്റം സമ്മിതിച്ചിട്ടുണ്ട്. ഇരുവരേയും അറസ്റ്റ് ചെയ്തു.