പിഞ്ചുകുഞ്ഞിനെ തനിച്ചാക്കി ഫാത്തിമ ജീവനൊടുക്കില്ല; വിങ്ങലോടെ മാതാപിതാക്കൾ

കോഴിക്കോട് സ്വദേശിയായ 22 കാരിയുടെ മരണം കൊലപാതകമാണെന്ന് യുവതിയുടെ മാതാപിതാക്കള്‍. ഭര്‍ത്താവിന് മാത്രമല്ല, വീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലിസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കള്‍ പരാതി നല്‍കി. 

ഇക്കഴിഞ്ഞ ഡിസംബര്‍ 19നാണ് 22 കാരിയായ ഫാത്തിമ അനീഷയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തൂങ്ങിമരിച്ചുവെന്നാണ് ഭര്‍ത്താവ് മുഹമ്മദ് അനസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. എന്നാല്‍ മകളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് മാതാപിതാക്കളുെട ആരോപണം. അങ്ങനെ സംശയിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. 

9 മാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മകള്‍ ഇങ്ങനെ ചെയ്യില്ലെന്ന് മാതാവും ഉറപ്പിച്ച് പറയുന്നു. വിഷയം തേഞ്ഞിപ്പലം പൊലിസ് കൈകാര്യം ചെയ്തത് പക്ഷപാതപരമായാണ്.  

അനീഷയെ ഭര്‍ത്താവ് മര്‍ദിക്കുന്നതറിഞ്ഞ് മാതാവ്,  അനസിനെ വിലക്കിയിരുന്നു. നല്ല മറുപടിയല്ല ലഭിക്കാറുള്ളത്. മകളുടെ ജീവിതം തകരരുതെന്ന് കരുതി മിണ്ടാതെയിരുന്നു. എന്നിട്ടും കുട്ടിയെ ഇല്ലാതാക്കിയെന്നാണ് കുടുംബത്തിന്‍റെ പരാതി. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.