കുമ്പളയിലെ ഓയില്‍ മില്‍ ജീവനക്കാരന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ

കാസര്‍കോട് കുമ്പളയിലെ സ്വകാര്യ ഓയില്‍ മില്‍ ജീവനക്കാരന്‍റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉപ്പള സ്വദേശി ഹനീഫയാണ് പിടിയിലായത്. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ചത് ഹനീഫയാണെന്നാണ് പൊലീസ് പറയുന്നത്.

സൂറംബയലിലെ ഓയില്‍ മില്‍ ജീവനക്കാരനായിരുന്ന നായ്ക്കാപ്പിലെ ഹരീഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഹനീഫ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17ന് രാത്രിയാണ് കൊലപതാകം. മില്‍ അടച്ച് രാത്രി വീട്ടിലേക്ക് മടങ്ങുംവഴിയാണ് വഴിയരികില്‍ കാത്തുനിന്ന പ്രതികള്‍ ചേര്‍ന്ന് ഹരീഷിനെ കൊലപ്പെടുത്തുന്നത്. വനിതാ സുഹൃത്തുമായി ബന്ധപ്പെട്ട് നാളുകളായി ഉണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ മുഖ്യപ്രതി ശ്രീകുമാര്‍ അടക്കമുള്ളവര്‍ നേരത്തെ പിടിയിലായിരുന്നു. കൂട്ടുപ്രതികളും ശ്രീകുമാറിന്‍റെ അയല്‍ക്കാരുമായിരുന്ന രണ്ട് യുവാക്കള്‍ ആത്മഹത്യചെയ്തിരുന്നു. വാക്കുതര്‍ക്കത്തെപ്പറ്റി സൂചന ലഭിച്ച പൊലീസ് അന്വേഷണമാണ് ശ്രീകുമാറിന്‍റെ അറസ്റ്റിലേക്ക് എത്തിച്ചത്. സഹായികളായ 19 കാരന്‍ മണികണ്ഠനും 21 കാരന്‍ റോഷനും അറസ്റ്റ് ഭയന്നാണ് ആത്മഹത്യചെയ്തത്. ശ്രീകുമാറിന്‍റെ ഉറ്റസുഹൃത്തുക്കളുമായിരുന്നു ഇരുവരും. കൊലപ്പെടുത്താനായി ഉപയോഗിച്ച കത്തി നല്‍കിയതും കേസിലെ ഒന്നാംപ്രതിയുടെ ഫോണ്‍ കൈമാറിയതും പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനുമാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്.