ഹോംസ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിർമാണം; നാലുപേര്‍കൂടി പിടിയില്‍

തിരുവല്ലയിലെ ഹോംസ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച്  വിതരണം നടത്തിയ കേസില്‍ ഒരു യുവതിയടക്കം നാലുപേര്‍കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി .ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് പിടികൂ‌ടി 

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ താമസിച്ച്   കള്ളനോ‌‍ട്ട് നിര്‍മാണവും വിതരണവും നടത്തിയ കേസില്‍ ഒുരു യുവതിയടക്കം നാലുപേരെയാണ് തിരുവല്ല പൊലീസ് ഇന്നുപിടികൂടിയത്.  ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇനി അഞ്ചു പേര്‍കൂടി പിടിയിലാകാനുണ്ട്. കള്ള നോട്ട് സംഘത്തിന്‍റെ തലവന്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഷിബുവിനെ കോട്ടയത്തുനിന്നും ഇയാളുടെ സഹോദരന്‍ സജയന്‍, കൊട്ടാരക്കര സ്വദേശി സുധീര്‍ എന്നിവരെയും ഷിബുവിന്‍റെ ഭാര്യ നിമിഷയെയും  പന്തളത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കൊടുങ്ങൂര്‍ സ്വദേശി സജിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു . കള്ളനോട്ട് സംഘം ഉപയോഗിച്ചിരുന്ന മൂന്നു കാറുകളും പിടിച്ചെടുത്തു. പിടിയിലായവരെല്ലാം ബന്ധുക്കളും സഹൃത്തുക്കളുമാണ്. യഥാര്‍ഥനോട്ട് വാങ്ങിയശേഷം വ്യാജനോട്ട് നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു ഇവരുടെ പ്രധാന തട്ടിപ്പെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍  പറഞ്ഞു. സംഘത്തിലെ ചിലര്‍ വ്യാജനോട്ട് കേസില്‍ നേരത്തെ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും എസ് പി അറിയിച്ചു.  

 വ്യാജനോട്ട് സംഘത്തിന്‍‌റെ നേതാവായ ഷിബു നേരത്തെ ബെംഗളുരുവില്‍  നോട്ട് തട്ടിപ്പിനിരയായ ആളാണ്. അവിടെനിന്നാണ് കള്ളനോട്ട് നിര്‍മാണം പഠിച്ചത്..കള്ളനോട്ട് ഇടപാടിലൂടെ തന്‍റെ 80ലക്ഷം രൂപയുടെ കടം വീട്ടിയതായി ഷിബു പൊലീസിനോട് പറഞ്ഞു.തിരുവല്ലയിലെ ഹോം സ്റ്റേയില്‍ എത്തുന്ന സംഘം കുറച്ചു ദിവസം താമസിച്ചശേഷം മടങ്ങുകയായിരുന്നു പതിവ്. അവസാനമായി ഇവര്‍ വന്നുപോയതിനുശേഷം സംശയം തോന്നിയ വീട്ടുടമ മുറി പരിശോധിച്ചപ്പോള്‍ കറന്‍സി നോട്ടുകളുടെ മുറിച്ച  ഭാഗങ്ങള്‍  ലഭിച്ചു. ഹോം സ്റ്റേ ഉടമ ഇക്കാര്യം തന്‍റെ സുഹൃത്തായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. ഇതേതുടര്‍ന്ന് തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.