വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മണിമാക്സ് ഫിന്‍കോര്‍പ്പിനെതിരെ കേസ്

വായ്പ വാഗ്ദാനം ചെയ്ത് ഇടപാടുകാരുടെ പണം തട്ടിയെന്ന പരാതിയില്‍ കൊച്ചിയിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിനെതിരെ കേസ്. വായ്പയുടെ നടപടിക്രമങ്ങള്‍ക്കുള്ള കമ്മിഷന്‍ എന്ന പേരിലാണ് സ്ഥാപനം ഇടപാടുകാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്.

വീടിനും വസ്തുവകകള്‍ ഈടു വച്ചും വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊച്ചിയിലെ മണിമാക്സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനം ഇടപാടുകാരെ വലയിലാക്കിയത്. വിപണിമൂല്യത്തിന്‍റെ എണ്‍പത് ശതമാനം വരെ വായ്പ നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ ലീഗല്‍ ഫീസ്, പ്രൊസസിങ് ഫീസ്, വാല്യുവേഷന്‍ ഫീസ് എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്ന് ഇരുപത്തിമൂവായിരം രൂപ വാങ്ങി. ഇതിനു ശേഷം ലോണ്‍ പാസായെന്ന് അറിയിച്ച് ലോണ്‍ തുകയുടെ 1.1 ശതമാനം തുക ഇന്‍ഷുറന്‍സ് ഫീസായും റജിസ്ട്രേഷന് ഫീസായും വാങ്ങി. എട്ടാം തിയതി ലോണ്‍ തുകയ്ക്കുള്ള ഡിഡി നല്‍കാമെന്നാണ് എല്ലാവരെയും അറിയിച്ചത്. ഇതനുസരിച്ച് പണം വാങ്ങാനെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇടപാടുകാര്‍ മനസിലാക്കുന്നത്. 

കൊച്ചി എംജി റോഡിലും വാരിയം റോഡിലും ഉള്ള രണ്ട് ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. ഫോണില്‍ വിളിച്ചാലും മറുപടിയില്ല. ഒരു ലക്ഷം രൂപ മുതല്‍ മുപ്പത് ലക്ഷം രൂപ വരെയാണ് ഇവര്‍ ഇടപാടുകാരില്‍ നിന്ന് തട്ടിയത്. സ്ഥാപനത്തിനെതിരെ നൂറ്റൻപതോളം പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്ഥാപന ഉടമകള്‍ക്കായി അന്വേഷണം.