റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി; പ്രതികൾ റിമാൻഡില്‍

മലപ്പുറം കുറ്റിപ്പുറം എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായത്.  കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിടെയാണ് അബ്ദുള്ള യാസിന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറികള്‍ വൃത്തിയാക്കാനാണ് ആദ്യം പറഞ്ഞത്. പിന്നീട് ശുചിമുറി വൃത്തിയാക്കാനും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് അബ്ദുള്ള യാസിനിന്റെ ഇടത് ചെവിയില്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാസിനിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കര്‍ണപടം പൊട്ടിയെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും അറിയിച്ചതോടെ വിദ്യാര്‍ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.