വടകരയിൽ ദമ്പതിമാരെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു

കോഴിക്കോട് വടകര മുട്ടുങ്ങലില്‍ വീട് കുത്തിത്തുറന്ന് ദമ്പതിമാരെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. കേളോത്ത്കണ്ടി ശ്രീനിലയത്തില്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ചയുണ്ടായത്. ഒരു ലക്ഷത്തിനോടടുത്ത് പണവും പത്ത് പവനിലധികം സ്വര്‍ണവും നഷ്ടപ്പെട്ടു.  

രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്ല് തകര്‍ത്ത് അകത്ത് കയറിയ രണ്ടംഗ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൈകള്‍ കെട്ടിയ ശേഷം ഇരുവരോടും നിലത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. മൊബൈല്‍ ഫോണും ലാന്‍ഡ് ഫോണും തകര്‍ത്തു. ഒരു മണിക്കൂറിലധികം വീട്ടില്‍ ചെലവഴിച്ചാണ് ഇവര്‍ മടങ്ങിയത്. 

എഴുപത്തി രണ്ടുകാരനായ ബാലകൃഷ്ണനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ഇവരെക്കുറിച്ച് കൃത്യമായി അറിയുന്നവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധിച്ചു. കഴിഞ്ഞദിവസം മൂരാട്, വടകര മേഖലയിലെ നിരവധി വീടുകളില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.