ശബരിമല വിഷയത്തിൽ പോസ്റ്റിട്ടു; യുവതിക്കെതിരെ ആക്രമണം: കരണത്തടിച്ച് വീഴ്ത്തി

ശബരിമല വിഷയത്തിൽ ഫെയ്സ് ബുക്ക് പോസ്റ്റിട്ട ഇരുപതുകാരിക്ക് യുവാവിന്റെ മർദ്ദനം.വൈക്കത്താണ് സംഭവം.ഫെയ്സ് ബുക്ക് പോസ്റ്റിൽ അശ്ലില കമന്റ് ഇട്ടത് ചോദ്യം ചെയ്തതാണ് പൊതുനിരത്തിൽ വച്ച് മർദ്ദിച്ചതിനു കാരണമെന്നാണ്പരാതി.കുലശേഖരമംഗലം സ്വദേശിയായ അപർണ മൂന്ന് ദിവസം മുൻപാണ് ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പ്രതിഷേധത്തിനെതിരെ പോസ്റ്റിട്ടത്.ഇതിൽ പ്രതികരിച്ചാണ് പ്രദേശവാസിയും പരിചയക്കാരനുമായ വിപിൻ അശ്ലീല ചുവയുള്ള പോസ്റ്റിട്ടത്. കമന്റായി നിരവധി സഭ്യമല്ലാത്ത പ്രതികരണങ്ങൾ വന്നതോടെ അപർണ്ണ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് പെൺകുട്ടി ,യുവാവിന്റെ അമ്മയോട് പരാതി പറഞ്ഞത്. എന്നാൽ വിഷയം അറിഞ്ഞപ്പോൾ യുവാവിന്റെ അമ്മയടക്കം  അസഭ്യം പറയുകയും ഫോൺ എറിഞ്ഞ് തകർക്കുകയും ചെയ്തെന്ന് പെൺകുട്ടി പറയുന്നു.

യുവാവ് കരണത്തടിച്ച് വീഴ്ത്തിയെന്നും കമ്മലടക്കം നഷ്ടപ്പെട്ടെന്നും പരാതിയിൽ പറയുന്നു. വൈക്കം താലൂക്കാശുപത്രിയിൽ ചികിൽസ തേടിയ പെൺകുട്ടി പോലീസിൽ പരാതി നൽകി.സംഭവമറിഞ്ഞ് നിരവധി എൽ ഡി എഫ് പ്രവർത്തകർ പിന്തുണയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.ഇടപ്പളളിയിൽ ബി,എസ് ,സി , സൈബർ ഫോറൻസിക് പഠിക്കുകയാണ് മർദ്ദനമേറ്റ പെൺകുട്ടി.