ആറൻമുള വിമാനത്താവള നിർമാണത്തിനായി ഏറ്റെടുത്ത 275 ഏക്കർ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നതിന് ജില്ലാ കലക്ടർ യോഗം വിളിച്ചു. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമാണിത്. ഈമാസം 30 ന് ചേരുന്ന യോഗത്തിൽ മിച്ചഭൂമി പ്രഖ്യാപനമുണ്ടാകുക.
താലൂക്ക് ലാൻഡ് ബോർഡ് പുനസംഘടിപ്പിക്കുന്നതിലെ കാലതാമസമായിരുന്നു മിച്ചഭൂമി പ്രഖ്യാപനം വൈകാനിടയാക്കിയത്. ലാൻഡ് ബോർഡിന്റെ ആദ്യയോഗത്തിൽത്തന്നെ ആറൻമുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂപ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിക്കും. ഈ അജണ്ട മാത്രമുൾപ്പെടുത്തിയാണ് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം യോഗം ചേരുന്നത്.
വിമാനത്താവള നിർമാണ കമ്പനിയായ കെജിഎസ് പലരിൽ നിന്നായി വാങ്ങിയ 275 ഏക്കർ ഭൂമിയെച്ചൊല്ലിയാണ് തർക്കമുള്ളത്. നിയമനടപടിയും നിലവിലുണ്ട്. ആറൻമുളയിലെ വ്യാവസായികമേഖലാ പ്രഖ്യാപനം നേരത്തെ ഇടത് സർക്കാർ പിൻവലിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ തീരുമാനം വരുന്നതോടെ ആറൻമുള മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലായുള്ള ഭൂമിയിൽ പൂർണമായും സർക്കാരിന് കൃഷിയിറക്കാനാകും.