അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്രവിശ്വാസങ്ങളെന്ന് തെളിയിക്കുന്ന രേഖകള്‍ മനോരമ ന്യൂസിന്. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്ര വിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതു മുതല്‍ മനുഷ്യന്റെ ഭാവിയെക്കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറുകളെ മറ്റു ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും രണ്ടു ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം.
ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുള്ള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജ് രേഖയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അന്‍റാര്‍ടിക്കയിലെ ഗവേഷണ കേന്ദ്രത്തെ കുറിച്ചും സ്പേസ്ഷിപ്പുകളെ കുറിച്ചും ലാപ്ടോപ്പുകളില്‍ വിവരങ്ങളുണ്ട്. ഉല്‍ക്കകളില്‍ നിന്നുള്ള ആന്‍റി കാര്‍ബണാണ് സ്പേസ്ഷിപ്പുകളുടെ ഇന്ധനമെന്ന് വാദിക്കുന്ന രേഖകളും കണ്ടെടുത്തു.
ദേവിക്കും ആര്യയ്ക്കും അന്ത്യാഞ്ജലി
അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് സ്വദേശികളായ മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ–സിആർഎ കാവിൽ ദേവി, എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ എന്നിവരുടെ സംസ്കാരം നടന്നു. ഇന്നലെ ഉച്ചയ്ക്കു 12.30നാണ് മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് എംബാം ചെയ്ത ശേഷം വീടുകളിലെത്തിച്ചു. ആര്യയുടെ മൃതദേഹം ഉച്ചയ്ക്കു രണ്ടരയോടെ വീട്ടിലെത്തിച്ചു. അച്ഛൻ കെ.എം. അനിൽകുമാറും അമ്മ ജി.ബാലാംബികയും അന്ത്യാഞ്ജലി അർപ്പിച്ചത് കണ്ണീർക്കാഴ്ചയായി.
ഒരു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു ശേഷം 3.30 നു സംസ്കാര ചടങ്ങുകൾക്കായി ശാന്തികവാടത്തിലേക്കു കൊണ്ടുപോയി. 4.30നു സംസ്കാരം നടന്നു. അനിൽകുമാറിന്റെ സഹോദരപുത്രി ശ്രീക്കുട്ടിയാണ് അന്ത്യകർമങ്ങൾ നടത്തിയത്.
ദേവിയുടെ മൃതദേഹവും 2.30നു വീട്ടിലെത്തിച്ചു. ഏക മകളുടെ വിയോഗം താങ്ങാനാവാത്ത നിലയിലായിരുന്നു പിതാവും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുമായ ബാലൻ മാധവൻ. വിവാഹത്തിനുടുത്ത സാരി ധരിപ്പിച്ചാണ് വീട്ടുകാർ ദേവിയെ യാത്രയാക്കിയത്. ശാന്തികവാടത്തിൽ വൈകിട്ട് 5.30നായിരുന്നു സംസ്കാരം. ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസിന്റെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോയി.
Deaths of Keralites in Arunachal hotel: SIT to crack 'black magic' mystery