ദേശീയ അവാർഡ് കുറേ കിട്ടി; സംസ്ഥാന അവാർഡ് ഇല്ല; ആ കേരള ശ്രീ ഞാനല്ല; ഡോ.ബിജു

സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരം ലഭിച്ച ഡോ.ബിജു താനല്ലെന്ന് സംവിധായകൻ ഡോ.ബിജു. ‘ആളുകളുടെയും മാധ്യമങ്ങളുടെയും വിളിയും അഭിനന്ദനങ്ങളും ഒട്ടേറെ വരുന്നുണ്ട് . ആ കേരള ശ്രീ ഞാനല്ല എന്ന വിവരം അറിയിച്ചുകൊള്ളട്ടെ.. അത് വേറെ ഒരു ഡോ ബിജു ആണ്, ശാസ്ത്രകാരൻ. ദേശീയ അവാർഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ പക്ഷേ  ഒരു സംസ്ഥാന പുരസ്കാരം പോലും ജീവിതത്തിൽ ഇതേവരെ കിട്ടിയിട്ടില്ലാത്ത ആളാണ് ..അപ്പോഴാ സംസ്ഥാനത്തിന്റെ കേരള ശ്രീ..’ അദ്ദേഹം കുറിച്ചു. 

പത്മ പുരസ്‌‍കാരങ്ങ‍ളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്‌‍കാരമായ കേരള പുരസ്‌‍കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ.പിള്ള, ടി.മാധവ മേനോൻ, നടൻ മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവർ കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ മൂന്നു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ ആറു പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.