ഇന്നോളം കാണാത്ത വയനാട്; മഴ കുറവ്; ആശങ്കയുടെ പാടത്ത് കർഷകർ

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ശരാശരി മഴ പോലും ലഭിക്കാതെ വയനാട് . കഴിഞ്ഞ അറുപത് വര്‍ഷത്തെ ദീര്‍ഘകാല ശരാശരിയില്‍ നിന്നും  60 ശതമാനം മഴക്കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. നിലമൊരുക്കലും നെല്ല് വിതക്കലും തുടങ്ങിയ  കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട സമയത്ത് മഴ കുറഞ്ഞത് കര്‍ഷകര്‍ക്കും തിരിച്ചടിയായി. 

ഇന്നോളം കാണാത്ത രീതിയില്‍ വയനാടിന്‍റെ കാലാവസ്ഥ മാറുകയാണ്. സാധാരണ ആരംഭിക്കുന്നതിനേക്കാളും രണ്ട് ദിവസം മുന്‍പ് തന്നെ 

കാലവര്‍ഷം കേരളത്തില്‍ എത്തി. എന്നാല്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ശരാശരി മഴ പോലും വയനാട്ടില്‍ ലഭിച്ചിട്ടില്ല. പ്രാദേശിക കാര്‍ഷിക ഗേവഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വരെ 68 മില്ലിമീറ്റര്‍ മഴ പെയ്തു. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷത്തെ ദീര്‍ഘകാല ശരാശരി 165 മില്ലിമീറ്ററാണ്. ഇതില്‍ നിന്നും ഏകദേശം 60 ശതമാനം മഴക്കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 136.2 മില്ലിമീറ്റര്‍ മഴ കിട്ടി. മഴ  പ്രതീക്ഷിച്ചിരുന്ന കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. 

സൂക്ഷ്മ കാലാവസ്ഥയ്ക്ക് പേരുകേട്ട വയനാട്ടില്‍ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമയമാണിത്. ക്രമരഹിതമായ മഴ നെല്ലിനൊപ്പം  കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവ കൃഷി ചെയ്യുന്നവരെയും പ്രതികൂലമായി ബാധിക്കുന്നു. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം ഭൂരിഭാഗം പേരെയും കൃഷിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.