ഷാഫി ഫോണ്‍ മറന്നാലും കഠാര മറക്കാത്ത ഗുണ്ടകളുടെ നേതാവ്: ഡിവൈഎഫ്ഐ

തോട്ടടയിലുണ്ടായ ബോംബേറിൽ ഡിവൈഎഫ്ഐക്കെതിരായ പ്രസ്താവനയിൽ മറുപടിയുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പേഴ്‌സും, മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവാണ് ഷാഫി പറമ്പിലെന്ന് ഷാജര്‍ പറഞ്ഞു. ഷാജറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ രൂക്ഷവമിർശനം. ബോംബേറ് കേസിലെ പ്രതി ഡി.വൈ.എഫ്.ഐക്കാരനാണെന്നും ബോംബ് നിര്‍മാണത്തിന് സി.പി.ഐ.എമ്മിന്റെ പിന്തുണയുണ്ടെന്നുമായിരുന്നു ഷാഫിയുടെ പ്രസ്താവന. യൂത്ത് കോൺഗ്രസ്സിന്റെ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഇപ്പോഴും നിഖിൽ പൈലി എന്ന കൊലയാളി തന്നെയാണ്. ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലിനെ ഈ നിമിഷം വരെ യൂത്ത് കോൺഗ്രസ് പുറത്താക്കിയിട്ടില്ലെന്നും ഷാജർ ചൂണ്ടിക്കാട്ടി. ഒരു ക്രിമിനലിനെ മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചതും ഇപ്പോഴും സംരക്ഷിക്കുന്നതും യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെയാണ്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പേഴ്‌സും, മൊബൈൽ ഫോണും എടുക്കാൻ മറന്നാലും കഠാര എടുക്കാൻ മറക്കാത്ത ഗുണ്ടകളുടെ നേതാവ് ആണ് ഷാഫി പറമ്പിൽ. അത്തരം ഒരു ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കൾക്ക് ആവശ്യമില്ല. ഏക പക്ഷീയമായി കൊന്ന് തള്ളിയപ്പോഴും നാട്ടിൽ സമാധാനം പുലരാൻ ക്ഷമയോടെ നിലകൊണ്ട പ്രസ്ഥാനത്തെ ആക്ഷേപിക്കാൻ യൂത്ത് കോൺഗ്രസ്സ് അസംബന്ധം വിളിച്ചു പറയുകയാണ്. വർത്തമാനകാല അനുഭവത്തിൽ കണ്ണൂർ ക്രമസമാധാന പാലനത്തിൽ മാതൃകയാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നാൽ അത്തരം സംഭവങ്ങളെ തള്ളി പറയാനും ഇനി അവർത്തിക്കാതിരിക്കാനും നാട് ഒരുമിച്ചു നിൽക്കുകയാണ്. ഇത്തരം സമയത്ത്‌ കുത്തിതിരിപ്പുമായി കണ്ണൂരിൽ വന്ന് അഭ്യാസം കാണിക്കാൻ യൂത്ത് കോൺഗ്രസ് ഗുണ്ടകളുടെ തലവൻ ശ്രമിക്കുകയാണെന്നും കുറിപ്പിൽ ആരോപിക്കുന്നു. ആദ്യം ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്സ് മണ്ഡലം നേതാക്കളെ പുറത്താക്കി എന്ന് ഒരു വരിയെഴുതി പ്രസിദ്ധീകരിക്ക്, പിന്നെ കൂടെ നടക്കുന്നവരുടെ അരയിൽ കരുതിയ കത്തി എടുത്തു കളയു, എന്നിട്ട് പോരെ ഷാഫിയുടെ അക്രമത്തിനെതിരായ കഥാപ്രസംഗം. യുവാക്കളിൽ വർധിച്ചു വരുന്ന അരാചകത്വ പ്രവണതകളെ ഇല്ലാതാക്കാൻ സമൂഹത്തോട് ഉത്തരവാദിത്വമുള്ള എല്ലാവരും മുന്നിട്ടിറങ്ങണം. ഡി വൈ എഫ് ഐ ഈ ചുമതല ഏറ്റെടുത്തു പ്രവർത്തിക്കുകയുമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇതുനുള്ള പിന്തുണയും നൽകി വരുന്നുണ്ട്. സാമൂഹ്യ വിപത്തുകളെ ഒരുമിച്ചു പ്രതിരോധിക്കുവാൻ ആണ് ശ്രമിക്കേണ്ടത്, അവിടെ വന്ന് കുളം കലക്കാൻ ആണ് യൂത്ത് കോൺഗ്രസ്സ് ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഷാഫിയെയും കൂട്ടരെയും ഉപദേശിക്കാൻ പഴയ കോൺഗ്രസ്സിലെ മുതിർന്ന ആരെങ്കിലും മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാജർ പറയുന്നു.