'പരാതിക്കാർ തട്ടിപ്പുകാർ'; ശ്രീനിവാസന് 1.5 കോടി നഷ്ടപരിഹാരത്തിന് നോട്ടീസ്

വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരെ തട്ടിപ്പുകാർ എന്നു വിളിച്ച നടൻ ശ്രീനിവാസന് നോട്ടിസ്. ചാനൽ അഭിമുഖത്തിൽ, മോൻസന് പണം നൽകിയവർ തട്ടിപ്പുകാരാണെന്നും അത്യാർത്തി കൊണ്ടാണ് പണം നൽകിയതെന്നുമുള്ള പരാമർശത്തിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് നോട്ടിസ് അയച്ചത്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

‘10 കോടി രൂപ നൽകിയെന്നു പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ച ആളാണ്. നിഷ്കളങ്കമായി പണം കൊടുത്തിട്ടില്ല, കൊടുത്തതിന്റെ പത്തിരട്ടി കിട്ടും. അപ്പോൾ പറ്റിക്കാമെന്നു കരുതിയാണ് പണം കൊടുത്തത്.

മറ്റു പലരിൽനിന്നു പണം വാങ്ങിയാണ് അയാൾ കൊടുത്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് സിനിമ പിടിക്കാൻ അഞ്ച് കോടി രൂപ തരാമെന്നു പറഞ്ഞിരുന്നു. ആ അഞ്ച് കോടി ലഭിക്കണമെങ്കിൽ ഒരു കോടി മറിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതിൽ വീണവർക്കാണ് പണം നഷ്ടമായത്. അത്യാർത്തിയുള്ളവർക്കു മാത്രമേ പണം നഷ്ടമായിട്ടുള്ളൂ.’– ശ്രീനിവാസന്റെ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ ആരെ ഉദ്ദേശിച്ചാണ് തട്ടിപ്പുകാർ എന്ന പരാമർശം നടത്തിയത് എന്നു ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നില്ല. തനിക്കു നേരിട്ട് അറിയുന്ന ആളാണെന്നും പേരു പറയില്ലെന്നും സുഹൃത്തിന്റെ സഹോദരിയുടെ പുത്രനാണെന്നും പറഞ്ഞു. മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഡോക്ടറെന്നു പറഞ്ഞാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.