ജിഹാദ് പരാമർശം; പരിഹരിക്കാൻ സർക്കാർ ഇടപെടണം; ആവശ്യം ശക്തമാകുന്നു

പാലാ ബിഷപ്പിൻ്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. സിഎസ്ഐ ബിഷപ്പും കോട്ടയം താഴത്താങ്ങാടി ഇമാമും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യം ഉന്നയിച്ചു. പാലായിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ പൊലീസും നടപടി തുടങ്ങി. 

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശത്തെ പിന്തുണച്ചും തള്ളിയും നിരവധിപേരാണ് രംഗത്തെത്തിയത്. പ്രതിഷേധങ്ങളും പിന്തുണയും നിരത്തിലേക്ക് നീങ്ങിയതിന് പിന്നാലെ  സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളും പ്രതികരണങ്ങളും പരിധി വിടുകയാണ്. ഈ ഘട്ടത്തിലാണ്  സി എസ് ഐ ബിഷപ്പ് ഡോ.മലയില്‍ സാബു കോശി ചെറിയാൻ്റയും, താഴത്തങ്ങാടി ഇമാം  ഷംസുദീന്‍ മന്നാനി ഇലവുപാലത്തിൻ്റെയും സമാധാനനീക്കം. നർക്കോട്ടിക് ജിഹാദിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണ് ഒപ്പം സമാധാന ശ്രമങ്ങൾക്കും  മുൻകൈയെടുക്കണമെന്നും ആവശ്യം. 

പാലായിൽ ഡിവൈ.എസ്.പി. വിളിച്ച  യോഗത്തില്‍ സമുദായ നേതാക്കൾ പങ്കെടുത്തു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ധാരണയായി. പാലാ ബിഷപ്പിനെ വിമർശിച്ച്‌ സിറോ മലബാര്‍ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാദര്‍ പോള്‍ തേലക്കാട്ട് രംഗതെത്തി. സൗഹാര്‍ദത്തിന്റെ സംഭാഷണ വഴിയില്‍നിന്ന് മാറി വൈരുദ്ധ്യാത്മക തര്‍ക്കയുദ്ധത്തിനാണ് മെത്രാന്‍ തയാറായതെന്നാണ് വിമർശനം. . പോള്‍ തേലക്കാട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ കാത്തലിക് ഫോറവും രംഗത്തെത്തി.