‘പത്രക്കാരെ കാണാന്‍ സെക്രട്ടറിയുടെ അനുമതി വേണം’; ട്രോളാക്കി കോണ്‍ഗ്രസ്

‘പഴയ പോലെ അല്ല. കോൺഗ്രസിലല്ല ഞാൻ സിപിഎമ്മിലാണ്. പാർട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ പത്രക്കാരെ കാണാൻ കഴിയില്ല. ഞാനും എന്റെ സ്വഭാവം മാറ്റാൻ ശ്രമിക്കുകയാണ്. മൈക്ക് െകാണ്ടുവരുമ്പോൾ അഭിപ്രായം പറയാൻ പറ്റുന്ന പാർട്ടിയല്ല. ഇനി പാർട്ടിയോട് ആലോചിച്ച് പറയും.’ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന കെ.പി.അനിൽകുമാർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിന് പിന്നാലെ ഈ വാക്കുകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ.സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലെ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആത്മാർഥമായി ജോലി ചെയ്യുന്നവർക്കല്ല, പറ്റു പല ഇടപാടുകളും നടത്തുന്നവർക്കാണ് ഇപ്പോൾ കോൺഗ്രസിൽ സ്ഥാനം. പുതിയ ഡിസിസി പ്രസിഡന്റുമാരിൽ 3 പേർ താൻ മുൻപു പറഞ്ഞ എല്ലാ യോഗ്യതകളും ഉള്ളവരാണെന്നും അനിൽകുമാർ പറഞ്ഞു.അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയും കെ.സി.വേണുഗോപാലും സംസ്ഥാനത്തു കെ.സുധാകരനും വി.ഡി.സതീശനും സ്വീകരിക്കുന്നത് ഇതേ നിലപാടാണ്. ഒരാൾ പാർട്ടി വിട്ടതിനെ മോശമായി ചിത്രീകരിക്കുന്ന കെ.സുധാകരൻ എത്ര പാർട്ടിയിൽ പ്രവർത്തിച്ചിട്ടുണ്ട്.