ടൂറിസം സർക്യൂട്ടിൽ 'ഇരപ്പൻപാറ'യും വേണം; ആലപ്പുഴയിലെ ഏക വെള്ളച്ചാട്ടം

മാവേലിക്കര ടൂറിസം സര്‍ക്യൂട്ടില്‍ ആലപ്പുഴ ജില്ലയിലെ ഏക വെള്ളച്ചാട്ടമായ ഇരപ്പന്‍പാറയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍. പാറകളിലേക്ക് വെള്ളം ഇരച്ചെത്തുന്ന ശബ്ദം കാരണമാണ് ഇരപ്പന്‍ പാറയെന്ന പേര് വന്നത് പോലും.

താമരക്കുളം – ഓച്ചിറ റോഡില്‍ താമരക്കുളം ജംക്ഷന് സമീപമാണ് ഇരപ്പന്‍പാറ വെള്ളച്ചാട്ടം. ടൂറിസം പദ്ധതി നടപ്പാക്കുന്ന വയ്യാങ്കരചിറയില്‍ നിന്നടകം പല തോടുകളില്‍ നിന്നുള്ള വെള്ളമാണ് ഇരപ്പന്‍പാറയിലേക്ക് ഒഴുകിയെത്തുന്നത്. കാഴ്ചകാണാനായി ഒട്ടേറെപ്പേര്‍ എത്താറുണ്ട്. പാര്‍ക്കിങ്ങിന‌ടക്കം സൗകര്യംവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആള്‍ക്കാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ ഇറങ്ങാനോ നിന്ന് കാണാനോ ഉള്ള സൗകര്യം ഇല്ല

വേനല്‍ക്കാലമാകുന്നതോടെ വെള്ളച്ചാട്ടം നിലയ്ക്കും. വെള്ളം സ്ഥിരമായി സംഭരിച്ച് നിര്‍ത്തി വെള്ളച്ചാട്ടത്തെ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് ആവശ്യം. മാലിന്യ നിക്ഷേപവും ഇരപ്പന്‍ പാറ വെള്ളച്ചാട്ടത്തെ ബാധിക്കുന്നുണ്ട്.