കടലാക്രമണത്തിൽ തകർന്നത് ആറു വീടുകൾ; ഭീതിയിൽ പൊന്നാനി തീരം

കാലവര്‍ഷത്തിനൊപ്പം കടലാക്രമണ ഭീഷണി തുടരുന്ന മലപ്പുറം പൊന്നാനി തീരത്ത്  കഴിഞ്ഞ ഒരാഴ്ചക്കിടെ തകര്‍ന്നത് ആറു വീടുകള്‍. കടല്‍ഭിത്തിയില്ലാത്ത ഭാഗത്ത് പത്തു മീറ്ററിലധികം തീരം കടലെടുത്തു കഴിഞ്ഞു.

ഒന്നര മാസം മുന്‍പുണ്ടായ കടലാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട വീടുകളാണ് ഇപ്രാവശ്യം തകര്‍ന്നത്. പൊന്നാനി നഗരത്തോട് ചേര്‍ന്ന് എം.ഇ.എസ് കോളജിന് പിറകുവശത്തെ ആറു വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. കൊമ്പന്‍തറയില്‍ അയൂബ്, കുറിയമാക്കനകത്ത് കുഞ്ഞന്‍ബാവ, കുഞ്ഞിമരക്കാരകത്ത് ഹംസ, കൂരാറ്റന്‍റെ അലീമ, കറുത്ത കുഞ്ഞാലിന്‍റെ നഫീസ, ചുണ്ടന്‍റെ സിദ്ദീഖ് എന്നിവരുടെ വീടുകളാണ് കടലെടുത്തത്. 

വേലിയേറ്റസമയത്താണ് ദുരിതം ഇരട്ടിയാകുന്നത്. വീടുകള്‍ നഷ്ടമായ കുടുംബങ്ങള്‍ കോവിഡ് കാലമായിട്ടും ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടുകയാണ്. 30 വര്‍ഷത്തിലേറെ പഴക്കമുളള കടല്‍ഭിത്തി തകര്‍ന്നാണ് ജനവാസ കേന്ദ്രത്തിലേക്ക് തിരമാല അടിച്ചു കയറുന്നത്. തിരക്കൊപ്പം വീടുകള്‍ക്കുളളില്‍ കുന്നുകൂടുന്ന മണല്‍ക്കൂമ്പാരവും ഈ കുടുംബങ്ങളുടെ ജീവിതം ദുസഹമാക്കുകയാണ്.