എടവണ്ണയിൽ രേഖകളില്ലാതെ മുറിച്ച 13 തേക്കുമരങ്ങൾ പിടിച്ചെടുത്തു

മലപ്പുറം എടവണ്ണയിൽ സ്വകാര്യ ഭൂമിയിൽ നിന്ന് രേഖകളില്ലാതെ മുറിച്ച 13 തേക്കുമരങ്ങൾ വനം വകുപ്പ് പിടിച്ചെടുത്തു. ഒതായി ചാത്തല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് എടവണ്ണ ഫോറസ്റ്റ് റേഞ്ച്  ഓഫീസറും സംഘവും തടിപിടികൂടിയത്.

വനഭൂമിയോട് ചേർന്ന നോട്ടിഫൈഡ് വില്ലജുകളിലെ മരങ്ങൾ മുറിക്കാൻ അനുമതിയില്ല. ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ ഇളവു ലഭിച്ച സമയപരിധിക്കിടെ  കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് അനുമതി നേടിയായിരുന്നു 5 ചതുരശ്ര മീറ്റർ തേക്കുതടി മുറിച്ചത്. കൃഷി നടത്താൻ വിട്ടു നൽകിയ ഭൂമിയിലെ മരങ്ങളുടെ വിവരങ്ങൾ ഭൂരേഖകളിൽ തന്നെ അടയാളപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ മലപ്പുറം ജില്ലയിൽ വിട്ടുനൽകിയ ഭൂമിയിൽ എവിടേയും തേക്ക്, വീട്ടി പോലത്തെ മരങ്ങളില്ല.  കൃഷിഭൂമിയിലെ കാർഷികാദായം എടുക്കാനല്ലാതെ വിലകൂടിയ മരങ്ങങ്ങൾ മുറിക്കാൻ കർഷകന് അനുമതിയില്ലെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു.

നട്ടു വളർത്തിയതാണങ്കിലും മരം  മുറിക്കാൻ അനുമതി ലഭ്യമാക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും വനം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.