‘കഴിക്കുന്നത് സിപിഎം; വിശപ്പടങ്ങുന്നത് ബി.ജെ.പിക്ക്; ലേശം ചോറുകൂടി’: പരിഹാസം

തിരഞ്ഞെടുപ്പ് കാലത്ത് എൻഡിഎ നേതാവിന്‍റെ വീട്ടിൽ മന്ത്രി തോമസ് ഐസക്കും സ്ഥാനാര്‍ഥിയും അത്താഴവിരുന്നില്‍ പങ്കെടുത്തതിനെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ. കഴിക്കുന്നത് സി.പി.എം ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് ബി.ജെ.പിയുടേതാണ് എന്ന് രാഹുൽ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. 

എൻ.ഡി.എ വൈപ്പിൻ നിയോജക മണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്​വിയുടെ വീട്ടിൽ നടന്ന അത്താഴ വിരുന്നിലാണ് മന്ത്രി തോമസ് ഐസക്കും വൈപ്പിൻ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണിക്കൃഷ്ണനും പ്രദോശിക സിപിഎം നേതാക്കളും പങ്കെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രി തോമസ് ഐസക്ക് വൈപ്പിനിലെത്തിയപ്പോഴായിരുന്നു ഈ അത്താഴവിരുന്ന്. സിപിഎം ബിജെപി വോട്ട് കച്ചവടത്തിന്‍റെ ഭാഗമാണ് അത്താഴവിരുന്ന് എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 

രഞ്ജിത്തിന്‍റെ ഭാര്യ എസ്.എൻ.ഡി.പി യോഗം വനിത സംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്റാണ്. സാമുദായിക നേതാവിനെ കണ്ട് പിന്തുണ തേടാനാണ് അവരുടെ വീട്ടിലെത്തിയതെന്നാണ് സിപിഎം വിശദീകരണം. അത്താഴ വിരുന്നിന് ശേഷം ചെറായിയിലെ ഒരു ഹോട്ടലിൽ ഇടത് അനുകൂല SNDP അംഗങ്ങൾ യോഗം ചേർന്നിരുന്നു.  എൽ.ഡി.എഫ് സ്ഥാനാർത്ഥിയും യോഗത്തിൽ പങ്കെടുത്തു. BDJS വോട്ടുകള്‍ സിപിഎമ്മിന് മറിക്കാനായിരുന്നു ഈ യോഗമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്‍ഡിഎ കൺവീനറുടെ വീട്ടിലെ അത്താഴ വിരുന്നിൽ പങ്കെടുത്തതിനെ കുറിച്ച് തോമസ് ഐസക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കൺവീനറുടെ വീട്ടിൽ മുതിർന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാർത്ത കണ്ടു. ഇത്തരം ‘ഒത്തുകൂടലുകൾ’ മുൻപ് ഡൽഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.അത്തരം കൂടിച്ചേരലുകൾ കൊണ്ട് BJP യുടെ സ്വീകാര്യത ‘പിന്നോക്ക സമുദായങ്ങളിൽ’ വർദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..

കേരളത്തിലും അത്താഴ വിരുന്നുകൾ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്. ഐസക്ക് സാറെ, ലേശം ചോറ് കൂടി!''