യുവാവ് കുളത്തിൽ മരിച്ചനിലയിൽ; ദുരൂഹതയെന്ന് ആരോപണം

മതുമൂലയ്ക്കു സമീപം വാര്യത്തുകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു.  വാഴപ്പള്ളി കേളമ്മാട്ട് പരേതനായ കെ.വി.മണിയനാചാരിയുടെ മകൻ കെ.എം.മുരുകേശനെയാണ് (മുരുകൻ- 42) ഇന്നലെ രാവിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

ചൊവ്വ വൈകിട്ട് 5.30നു വീട്ടിൽ നിന്നു പുറത്തു പോയ മുരുകൻ തിരികെയെത്താത്തതിനെത്തുടർന്നു രാത്രി പത്തോടെ ബന്ധുക്കൾ അന്വേഷണം നടത്തുകയും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനകൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടു നൽകും. അവിവാഹിതനാണ്. മാതാവ് ജഗദമ്മാൾ.

സഹോദരങ്ങൾ: കെ.എം.ഇന്ദു, കെ.എം.രാജു.  സംസ്‌കാരം ഇന്നു വൈകിട്ട് 7ന് മോർക്കുളങ്ങര വിഎസ്എസ് ശാഖാ ശ്മശാനത്തിൽ. മുരുകനു നീന്തൽ വശമുള്ളതാണെന്നും പാന്റ്സും ഷർട്ടും ധരിച്ചാണ് മുരുകൻ വീട്ടിൽ നിന്നു പോയതെന്നും എന്നാൽ മൃതദേഹത്തിൽ അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബന്ധുക്കൾ പറഞ്ഞു. മുരുകന്റെ വസ്ത്രങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതും ദുരൂഹത വർധിപ്പിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.