ബാരിക്കേഡ് തട്ടിമറിച്ച് പാഞ്ഞു; ആളെ 'തപ്പിപ്പിടിച്ച്' മര്യാദ പഠിപ്പിച്ച് പൊലീസ്

കണ്ടെയ്ൻമെന്റ് സോണിലേക്കു പ്രവേശനം നിരോധിച്ചുകൊണ്ടു പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ബോർഡും റിബണും തട്ടിമറിച്ചിട്ടു യുവാവ് പാഞ്ഞു. തൃശൂർ ഒല്ലൂക്കരയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിലൂടെ ആളെ ‘തപ്പിപ്പിടിച്ച്’ പൊലീസ്, യുവാവിനെക്കൊണ്ടു തന്നെ ബാരിക്കേഡ് നേരെയാക്കി. യുവാവ് പൊട്ടിച്ചു കളഞ്ഞ റിബൺ കെട്ടിക്കുകയും ചെയ്തു. ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്രത്തിനു സമീപം ബ്ലോക്ക് ഓഫിസ് റോഡിലേക്കുള്ള പ്രവേശനം തടഞ്ഞ് ആരോഗ്യവകുപ്പും പൊലീസും ചേർന്നാണു ബോർഡുകൾ ഉപയോഗിച്ചു ബാരിക്കേഡ് വച്ചത്.

രാവിലെ 11.18ന് ഇതുവഴി സ്കൂട്ടറിലെത്തിയ യുവാവ് ബാരിക്കേഡ് വകവയ്ക്കാതെ മുന്നോട്ടു പോകുന്നതിനിടെ ബോർഡുകൾ മറിഞ്ഞുവീണു, റിബൺ പൊട്ടി. ഇതു കണ്ടിട്ടും വണ്ടി നിർത്താതെ രക്ഷപ്പെട്ടു. ക്ഷേത്രത്തിനു സമീപം പൊലീസ് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടറിന്റെ നമ്പർ പിടികിട്ടി. ഈ ബൈക്കിന്റെ ഉടമയായ ഒല്ലൂക്കര സൗഹൃദ നഗർ സ്വദേശി ഹരിതിനെ (22) ഫോണിൽ വിളിച്ചപ്പോൾ എല്ലാം സമ്മതിച്ചു. ഇതോടെ ഹരിതിനെ വിളിച്ചു വരുത്തി വൈകിട്ടു 4നു പൊലീസ് സാന്നിധ്യത്തിൽ ബോർഡ് പുനഃസ്ഥാപിച്ചു.