മൈക്കാട് പണി, സെമിത്തേരിയില്‍ കുഴിവെട്ട്; കഠിനാധ്വാനം; തിളക്കമുള്ള വിജയം

ഇത്തവണ നിയമസഭയിലെ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്നാണ് എം.എസ്.അരുൺ കുമാറിന്റേത്. വീട്ടിലെ ദ‍ാരിദ്ര്യം കാരണം നാലാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വരുമായിരുന്നു അരുൺകുമാറിന്. അക്കാലത്തെ ജില്ലാ പഞ്ചായത്തിന്റെ ഒരു പദ്ധതിയാണ് അരുണിന്റെ വിദ്യാഭ്യാസം തുടരാൻ സഹായമായത്. എട്ടിൽ പഠിക്കുമ്പോൾ അച്ഛന്റെ വിയോഗം. പിന്നെ, കുടുംബത്തെ താങ്ങി നിർത്താൻ പഠനത്തിനിടയിലും കഠിനാധ്വാനം.

അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിനു താങ്ങാകാൻ അരുൺ ചെയ്യാത്ത ജോലികളില്ല. അടുത്തുള്ള സെമിത്തേരിയിൽ കുഴിവെട്ടാനും അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാനും ചാണകം ചുമക്കാനും മൈക്കാട് പണിക്കും മണൽ വാരാനും പോയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്ലമിങ്, ഇലക്ട്രീഷ്യൻ തുടങ്ങിയ ജോലികൾക്കു പോകാൻ തുടങ്ങി. ചിറ്റപ്പന്റെ കൂടെ തട്ടിന്റെ പണിക്കും കമ്പിയടിക്കാനും പോകാൻ തുടങ്ങി. മറ്റൊരു ചിറ്റപ്പന് പുകയില്ലാത്ത അടുപ്പിന്റെ ജോലിയുണ്ടായിരുന്നു. ആ ജോലിയും ചെയ്തു. മാവേലിക്കര ബിഷപ് മൂർ കോളജിലെ പഠന കാലത്താണ് എസ്എഫ്ഐ പ്രവർത്തനത്തിൽ അരുൺ സജീവമായത്.

അക്കാലത്തും പഠനത്തിനിടയിൽ ജോലിക്കു പോയിരുന്ന അരുണിന് പഠിക്കാനുള്ള സാവകാശം കുറവായിരുന്നു. എങ്കിലും വിദ്യാഭ്യാസം ഒരു രണ്ടാം വിഷമയായിരുന്നില്ല ജീവിതത്തിൽ. പിന്നീട് എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി. ഡിവൈഎഫ്ഐ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിനു മുൻപും ജോലിക്കു പോയി കുടുംബം പുലർത്തിയ പാരമ്പര്യത്തിന് മാറ്റേകുന്നതാണ് നിയമസഭയിലേക്കുള്ള കന്നിവിജയം.