കളമശേരിയില്‍ ഉപേക്ഷിക്കപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകൾ; ആധികാരികത ഉറപ്പിക്കാൻ പൊലിസ്

എറണാകുളം കളമശേരിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കാര്‍ഡുകളുെട വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കലക്ടര്‍ക്കും കൈമാറി. ഒഡീഷക്കാരുടെ ഇരുന്നൂറിലധികം തിരിച്ചറിയില്‍ രേഖകള്‍ ഒരേ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടത് സംശയം ഉയര്‍ത്തിയിട്ടുണ്ട്.

കളമശേരി നഗരസഭാ പരിധിയിലെ വിടാക്കുഴ മുതലക്കുഴി ഭാഗത്താണ് നാട്ടുകാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടത്. കളമശേരി പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഇരുന്നൂറ്റിമുപ്പത് കാര്‍ഡുകള്‍ കണ്ടെത്തി. കാര്‍ഡുകളെല്ലാം ഒഡീഷയിലെ ഭാട്‌ലി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവരുടേതാണ്. മണ്ഡലത്തിലെ ഒരേ പ്രദേശത്തുള്ളവരുടെ കാര്‍ഡുകളാണെന്നാണ് പ്രാഥമിക നിഗമനം. ഹോളോഗ്രാമുള്ള പുതിയതും പഴയതുമായ കാര്‍ഡുകള്‍ കണ്ടെത്തിയതാണ് സംശയമുണ്ടാക്കിയിരിക്കുന്നത്. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം പൊലീസ് തേടി. ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടമായി എത്തിക്കുന്നവര്‍ തിരിച്ചറിയില്‍ രേഖകള്‍ വാങ്ങി വയ്ക്കാറുണ്ട്. ഇത്തരത്തില്‍ വാങ്ങിയ കാര്‍ഡുകള്‍ ഉപേക്ഷിച്ചതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തട്ടിപ്പുസംഘങ്ങള്‍ മൊബൈല്‍ കണക്‌ഷന്‍ എടുക്കാനുംമറ്റും ഈ രേഖകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും, നമ്പറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാനും പൊലീസ് നീക്കം തുടങ്ങി. സമീപ പ്രദേശങ്ങളിലുള്ള ഇതരസംസ്ഥാനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളല്ല ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.