പാലക്കാട് ലോറിയിൽ കത്തിയത് ഒന്നരകോടിയുടെ സ്ഫോടകവസ്തുക്കൾ; ദുരൂഹത

പാലക്കാട് മണ്ണാർക്കാട്ട് ലോറിയിൽ സ്ഫോടകവസ്തു ഒളിപ്പിച്ചു കടത്തിയതിൽ അന്വേഷണം ശക്തമാക്കി. രണ്ടു പേർ പിടിയിലായെങ്കിലും കോടികളുടെ ഇടപാടിൽ ദുരൂഹതയേറെയാണ്. 

മണ്ണാർക്കാട് നൊട്ടമലയിൽ എക്സൈസിന്റെ  വാഹന പരിശോധനയാണ്  വൻ സ്ഫോടകശേഖരം പിടികൂടാൻ വഴിയൊരുക്കിയത്.  കോയമ്പത്തൂരിൽ നിന്ന് മത്തനും കാബേജുമായി വന്ന പച്ചക്കറി ലോറിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറി ജീവനക്കാരായ

സേലം ആത്തൂർ സ്വദേശികളായ ഇളവരശൻ, കാർത്തി എന്നിവരെ അറസ്റ്റു ചെയ്തെങ്കിലും സ്ഫോടകവസ്തുക്കളുടെ കൈമാറ്റം ദുരൂഹമാണ്. 

250 പെട്ടികളിലായി ആറേകാൽ ടൺ ജലാറ്റിൻ സ്റ്റിക്കുകളാണുണ്ടായിരുന്നത്. ഒരു പെട്ടിയിൽ മാത്രം 200 ജലാറ്റിൻ സ്റ്റിക്കുകൾ. ഒന്നരകോടിയിലധികം രൂപ വിലവരുന്ന സ്ഫോടകവസ്തുക്കൾ ആർക്കുവേണ്ടി എത്തിച്ചു എന്നതിൽ അന്വേഷണം തുടരും. സാമ്പത്തിക സ്രോതസ് പ്രധാനമാണ്. മലപ്പുറം - കോഴിക്കോട് അതിർത്തിയിലേക്ക് ലോറി എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കേസ് എക്സൈസ് മണ്ണാർക്കാട് പൊലിസിന് കൈമാറി.

പാറമടകളിലെ ഉപയോഗത്തിനുവേണ്ടി മുൻകാലങ്ങളിലും വാഹനങ്ങളിൽ കടത്തിയ സ്ഫോടകവസ്തുക്കൾ പാലക്കാട് അതിർത്തിയിൽ പിടികൂടിയിട്ടുണ്ട്. എന്നാൽ ഇത്രയും വലിയ അളവിൽ യാതൊരു രേഖയും ഇല്ലാതെ സ്ഫോടകവസ്തുക്കൾ കടത്തിയതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലിസ് അറിയിച്ചു.