‘ഇത് ഇടതിന്റെ അടിപ്പാവാട രാഷ്ട്രീയം; എഫ്ബിഐ വന്നാലും ഭയമില്ല’; തുറന്നടിച്ച് ഷിബു

ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധപതിച്ചിരിക്കുന്നെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ. സോളർ പീഡനക്കേസ് സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ പരിഹാസം. സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര ഏജൻസികളോട് ഇപ്പോൾ എന്താ വിശ്വാസം, എന്താ ബഹുമാനമെന്ന് അദ്ദേഹം ചോദിക്കുന്നു. 

‘യുഡിഎഫിനെ തകർക്കുവാൻ ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. നിങ്ങൾ ഇനി  എഫ്ബിഐയെ കൊണ്ട്  വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല.’ ഷിബു കുറിച്ചു.

കുറിപ്പ് വായിക്കാം: 

സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര ഏജൻസികളോട്   ഇപ്പോൾ എന്താ വിശ്വാസം, എന്താ ബഹുമാനം. കൃപേഷ്,ശരത് ലാൽ എന്നീവരുടെ കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സിബിഐ എന്നാൽ കരളിന്റെ കരളാണ്.

ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും പൊതുജന ആവശ്യമുയർന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി.

യുഡിഎഫിനെ തകർക്കുവാൻ ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. 

ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. നിങ്ങൾ ഇനി  എഫ്ബിഐയെ കൊണ്ട്  വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല.